28
Jul 2024
Mon
28 Jul 2024 Mon
new criminal law

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നിലവില്‍ വന്നു. (olonial-Era IPC Out, New Criminal Laws Take Effect Today ) 164 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ ശിക്ഷാനിയമം ഉള്‍പ്പെടെ മൂന്നു നിയമങ്ങള്‍ പൊളിച്ചെഴുതി ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് പുതിയ ഇന്ത്യന്‍ ശിക്ഷാ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1860ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ പീനല്‍ കോഡും (ഐ.പി.സി.) 1973ലെ ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡും (സിആര്‍.പി.സി.) 1872ലെ ഇന്ത്യന്‍ തെളിവ് നിയമവും തിങ്കളാഴ്ചമുതല്‍ ഭാരതീയ ന്യായസംഹിതയ്ക്കും (ബി.എന്‍.എസ്.), ഭാരതീയ നാഗരിക് സുരക്ഷ സംഹിതയ്ക്കും (ബി.എന്‍.എസ്.എസ്.), ഭാരതീയ സാക്ഷ്യ അധീനിയത്തിനുമായി (ബി.എസ്.എ.) വഴിമാറി.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 12-നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ നിയമത്തിന്റെ കരട് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പിന്നീട് ഡിസംബര്‍ 13-ന് പുതുക്കി അവതരിപ്പിച്ചു. ഡിസംബര്‍ 25-ന് രാഷ്ട്രപതി അംഗീകാരം നല്‍കി.

കുറ്റവും ശിക്ഷയും നിര്‍വചിക്കുന്ന ഐ.പി.സി.യില്‍ 511 വകുപ്പുകള്‍ ഉണ്ടായിരുന്നപ്പോള്‍ ബി.എന്‍.എസില്‍ വകുപ്പുകള്‍ 358 ആയി. ഭരണഘടനയില്‍ ഐ.പി.സി. എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിലും ഭേദഗതി വേണ്ടിവരും. പുതിയ നിയമത്തില്‍ ശ്രദ്ധേയമായ ഇരുപതോളം മാറ്റങ്ങളാണുള്ളത്.
indian police

കുറ്റകൃത്യത്തെക്കുറിച്ച് ഏത് സ്റ്റേഷനിലും വിവരം നല്‍കാന്‍ കഴിയുന്ന സീറോ എഫ്.ഐ.ആര്‍., ചെറിയ കുറ്റങ്ങള്‍ക്ക് ശിക്ഷയായി സാമൂഹികസേവനം, ഓഡിയോ, വീഡിയോ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിക്കുന്നതിനുള്ള അംഗീകാരം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും രാജ്യദ്രോഹ കുറ്റങ്ങള്‍ക്കും കൂടുതല്‍ കടുത്ത ശിക്ഷ, വിദേശത്ത് നിന്ന് ഇന്ത്യയില്‍ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചാല്‍ ശിക്ഷ, ഡിജിറ്റലായും വിചാരണയടക്കമുള്ള നടപടികള്‍ക്കുമുള്ള അനുമതി തുടങ്ങിയവയാണ് പ്രധാനമാറ്റം.

ക്രിമിനല്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന പ്രതിയെ റിമാന്‍ഡില്‍ കഴിയുന്ന 90 ദിവസം വരെയുള്ള കാലയളവില്‍ എപ്പോള്‍ വേണമെങ്കിലും പോലീസ് കസ്റ്റഡിയില്‍ വിടാമെന്നതടക്കമുള്ള മാറ്റങ്ങളും (വകുപ്പ് 187(2)) പുതിയ നിയമത്തില്‍ ഉണ്ട്. നിലവില്‍ അറസ്റ്റിലായ ശേഷമുള്ള ആദ്യ 15 ദിവസംമാത്രമാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നത്.

കള്ളുകുടിച്ച് ബഹളം വെച്ചാല്‍ സാമൂഹിക സേവനം
social service punishment

വധശിക്ഷ, ജീവപര്യന്തം കഠിനതടവ്, തടവ്, സ്വത്ത് കണ്ടുകെട്ടല്‍, പിഴ എന്നീ അഞ്ച് തരം ശിക്ഷയെക്കുറിച്ചേ ഐ.പി.സി.യില്‍ പറയുന്നുള്ളൂ. ഇതിനു പുറമേ സാമൂഹികസേവനം പുതിയ ശിക്ഷയായി ബി.എന്‍.എസില്‍ ഇടംനേടി.

കള്ളുകുടിച്ച് പൊതുസ്ഥലത്ത് ബഹളമുണ്ടാക്കുക, അപകീര്‍ത്തിപ്പെടുത്തല്‍, ചെറിയമോഷണം, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിക്കുക, ആത്മഹത്യാഭീഷണി തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കാണ് സാമൂഹികസേവനം ശിക്ഷയായി വിധിക്കാന്‍ കഴിയുക.

പേര് മാറി രാജ്യദ്രോഹക്കുറ്റം

ഐ.പി.സി.യില്‍ വകുപ്പ് 124 എ യില്‍ പറയുന്ന രാജ്യദ്രോഹക്കുറ്റം എന്ന വാക്ക് പുതിയ ക്രിമിനല്‍ നിയമത്തില്‍ ഇല്ല. എന്നാല്‍ ബി.എന്‍.എസിലെ വകുപ്പ് 152 പ്രകാരം രാജ്യത്തിന്റെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയ്‌ക്കെതിരായ പ്രവൃത്തിയുണ്ടായാല്‍ ജീവപര്യന്തംവരെ തടവിന് ശിക്ഷിക്കാം.

സുപ്രിം കോടതി റദ്ദാക്കിയ ജാരവൃത്തി വീണ്ടും
extramarital affairs

സുപ്രീംകോടതി നേരത്തേ ഭരണഘടനാവിരുദ്ധം എന്ന് വിലയിരുത്തി റദ്ദാക്കിയ ജാരവൃത്തി പുതിയ നിയമത്തില്‍ കുറ്റകൃത്യമായി വീണ്ടും ഇടം പിടിച്ചു. വിവാഹിതയുമായി ഭര്‍ത്താവല്ലാത്തയാളുടെ ലൈംഗികബന്ധം അഞ്ചുവര്‍ഷംവരെ തടവിനുശിക്ഷിക്കാവുന്ന കുറ്റമായിരുന്നു ഐ.പി.സി.യില്‍.

സുപ്രീംകോടതി 2018-ല്‍ ഈ വകുപ്പ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചു. എന്നാല്‍, കഴിഞ്ഞ ഡിസംബറില്‍ ഭേദഗതിയിലൂടെ ബി.എന്‍.എസില്‍ വകുപ്പ് 84 ഉള്‍പ്പെടുത്തുകയായിരുന്നു. ജെന്‍ഡര്‍ ന്യൂട്രല്‍ ആക്കുമെന്ന തരത്തിലുള്ള ചര്‍ച്ച നടന്നെങ്കിലും അഞ്ചുവര്‍ഷം തടവില്‍നിന്ന് രണ്ടുവര്‍ഷത്തിലേക്ക് കുറച്ചതുമാത്രമാണ് മാറ്റം.

സീറോ എഫ്.ഐ. ആര്‍.

Zero FIR system

ഇതു പ്രകാരം പോലീസിന് കേസെടുക്കാന്‍ പറ്റുന്ന കുറ്റമാണെങ്കില്‍ സ്റ്റേഷന്‍ പരിധിയില്‍ അല്ലെന്നതിന്റെ പേരില്‍ കേസെടുക്കാതിരിക്കാനാകില്ല. ബി.എന്‍.എസ്.എസ്. വകുപ്പ് 173-ലാണ് സീറോ എഫ്.ഐ.ആറിനെക്കുറിച്ച് വിവരിക്കുന്നത്. ഒരാള്‍ക്ക് ഏത് സ്റ്റേഷനിലും കുറ്റകൃത്യത്തെക്കുറിച്ചുള്ള വിവരം നല്‍കാം. പരിധിക്കു പുറത്തുള്ള സംഭവമാണെങ്കില്‍ സീറോ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് ബന്ധപ്പെട്ട സ്റ്റേഷനിലേക്ക് കൈമാറണം. ബലാത്സംഗംപോലുള്ള കേസിലാണ് വിവരം ലഭിക്കുന്നതെങ്കില്‍ പ്രാഥമികാന്വേഷണവും നടത്തണം.

പീഡനത്തിന് 10 വര്‍ഷം വരെ തടവ്

* വിവാഹവാഗ്ദാനം നല്‍കി പീഡനം-10 വര്‍ഷം വരെ കഠിനതടവ് (വകുപ്പ് 69)

* 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയാല്‍ ജീവപര്യന്തംമുതല്‍ മരണ ശിക്ഷവരെ ലഭിക്കും. (വകുപ്പ് 70(2))

* 18-ല്‍ താഴെയുള്ള കുട്ടിയെ ഉപയോഗിച്ച് കുറ്റകൃത്യം ചെയ്താല്‍ ശിക്ഷ ഏര്‍പ്പെടുത്തി (വകുപ്പ് 95)

* ജീവപര്യന്തം കഠിന തടവിന് ശിക്ഷിക്കപ്പെട്ടയാള്‍ ഈ കാലയളവില്‍ കൊലപാതകക്കേസില്‍ പ്രതിയായാല്‍ വധശിക്ഷയോ അതല്ലെങ്കില്‍ ജീവിതാവസാനംവരെ കഠിനതടവോ ലഭിക്കും (വകുപ്പ് 104)

* സംഘടിത ആക്രമണത്തിന് പ്രത്യേക വകുപ്പ് നല്‍കി. (വകുപ്പ് 111) സംഘടിത ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടാല്‍ ജീവപര്യന്തം തടവോ വധശിക്ഷയോ ലഭിക്കും. മരണം സംഭവിച്ചില്ലെങ്കില്‍ ജീവപര്യന്തം തടവുവരെ ലഭിക്കും.

* എ.ടി.എം. മോഷണം പോലുള്ള ചെറിയ സംഘടിത കുറ്റകൃത്യങ്ങള്‍ക്ക് ഏഴു വര്‍ഷംവരെ തടവ് ലഭിക്കും(വകുപ്പ് 112)

* തീവ്രവാദ പ്രവര്‍ത്തനത്തിന് വിശാലമായ അര്‍ഥം നല്‍കി. (വകുപ്പ് 111(1)).

രാജ്യത്തിന്റെ സുരക്ഷ, ഐക്യം, അഖണ്ഡത എന്നിവ തകര്‍ക്കുന്ന പ്രവൃത്തിയുണ്ടായാല്‍ വധശിക്ഷയോ പരോള്‍പോലും ഇല്ലാത്ത ജീവപര്യന്തം തടവോ ലഭിക്കും.

* രാജ്യത്തിന്റെ പുറത്തുനിന്ന് ഇന്ത്യയില്‍ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നതും കുറ്റകൃത്യമായി (വകുപ്പ് 48)

* പിടിച്ചുപറി പ്രത്യേക കുറ്റമായി.(വകുപ്പ് 304) മൂന്നുവര്‍ഷംവരെ തടവോ പിഴയോ ശിക്ഷിക്കാം.

* പ്രകൃതിവിരുദ്ധ ലൈംഗികബന്ധം പുതിയ നിയമത്തില്‍ കുറ്റമല്ലാതായി. ഐ.പി.സി.യിലെ വകുപ്പ് 377 സുപ്രീംകോടതി നേരത്തേ ഭാഗികമായി റദ്ദാക്കിയിരുന്നു.

എല്ലാം വീഡിയോയില്‍
എല്ലാ ഗുരുതര കുറ്റകൃത്യങ്ങളുടെയും ക്രൈം സീന്‍ വീഡിയോ റെക്കോഡ് ചെയ്യണം. തെളിവ് ശേഖരണവും റെയ്ഡ് നടത്തി വസ്തുവകകള്‍ പിടിച്ചെടുക്കുന്നതും റെക്കോഡ് ചെയ്യല്‍ നിര്‍ബന്ധമാണ്.

ഓണ്‍ലൈന്‍ പരാതിയും സമന്‍സും
പരാതികള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനും ഇലക്ട്രോണിക് മാര്‍ഗത്തില്‍ സമന്‍സ് അയക്കുന്നതിനും സംവിധാനമുണ്ടാവും. നിയമ നടപടികള്‍ വേഗത്തിലാക്കുന്നതിനും പേപ്പര്‍ വര്‍ക്ക് കുറക്കുന്നതിനും വേണ്ടിയാണിത്.

അതിവേഗം വിചാരണ
വിചാരണാ നടപടികള്‍ വേഗത്തിലാവും. വാദം പൂര്‍ത്തിയായി 45 ദിവസത്തിനകം വിധി പറയണം. ആദ്യം വാദംകേള്‍ക്കല്‍ നടന്ന് 60 ദിവസത്തിനകം കുറ്റം ചുമത്തലും പൂര്‍ത്തിയാക്കണം.

വിവിധ ശിക്ഷകളില്‍ വര്‍ധന

* അപകീര്‍ത്തിക്കേസില്‍ രണ്ടുവര്‍ഷംവരെ തടവോ പിഴയോ അതല്ലെങ്കില്‍ സാമൂഹിക സേവനത്തിനോ ശിക്ഷിയ്ക്കാം (356)

* കൊള്ളയടിച്ചാല്‍ വകുപ്പ് 308 പ്രകാരം ഏഴുവര്‍ഷംവരെ ശിക്ഷിക്കാം. ഐ.പി.സി.യില്‍ മൂന്നു വര്‍ഷമേ ഉണ്ടായിരുന്നുള്ളൂ.

* വിശ്വാസ വഞ്ചനക്കേസില്‍ വകുപ്പ് 316 പ്രകാരം അഞ്ചു വര്‍ഷംവരെ തടവിന് ശിക്ഷിക്കാം

ഭാരതീയ നാഗരിക് സുരക്ഷാസംഹിത

* സ്ഥിരം കുറ്റവാളിയുടെ സ്വത്ത് കണ്ടുകെട്ടും- (വകുപ്പ് 86)

* കുറ്റകൃത്യത്തിലൂടെ സ്വന്തമാക്കിയ സ്വത്ത് ജപ്തി ചെയ്യാം (വകുപ്പ് 107)

* അന്വേഷണം നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. (വകുപ്പ് 193) സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെയും പോക്‌സോ കുറ്റങ്ങളുടെയും അന്വേഷണം രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കണം

* വാദം പൂര്‍ത്തിയായാല്‍ കോടതികള്‍ 30 ദിവസത്തിനുള്ളില്‍ ഉത്തരവ് പുറപ്പെടുവിക്കണം

ഭാരതീയ സാക്ഷ്യ അധീനിയം

* ഇലക്ട്രോണിക് മാര്‍ഗത്തിലൂടെ നല്‍കുന്ന തെളിവുകള്‍ക്കും നിയമപ്രാബല്യം നല്‍കി (വകുപ്പ് 2(1)ഇ)

* ഡിജിറ്റല്‍ തെളിവുകള്‍ക്ക് നിയമപ്രാബല്യം നല്‍കി (വകുപ്പ് 61)

ആള്‍ക്കൂട്ട ആക്രമണം ഗൗരവമേറിയ കുറ്റം
mob lynching crime

പുതിയ നിയമത്തില്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഗൗരവമേറിയ കുറ്റമാകും അഞ്ചോ അതിലധികമോപേര്‍ ഒരു ഗ്രൂപ്പായി ചേര്‍ന്നു ജാതി, സമുദായം, ഭാഷ, ജന്മസ്ഥലം എന്നിവയുടെ പേരില്‍ ദേഹോദ്രവം ഏല്‍പ്പിച്ചാല്‍ ആ കൂട്ടത്തിലെ ഓരോ അംഗത്തിനും ഏഴു വര്‍ഷം വീതം തടവും പിഴയും ലഭിക്കും.

വാഹനം ഇടിച്ചു മരിച്ചാല്‍ 10 വര്‍ഷം തടവ്
അശ്രദ്ധയോടെ വാഹനം ഇടിച്ചു മറ്റൊരാള്‍ മരിക്കാന്‍ കാരണക്കാരന്‍ ആവുകയും അപകട വിവരം പൊലീസിലോ മജിസ്ട്രെറ്റിനെയോ അറിയിക്കാതെ രക്ഷപെടുകയും ചെയ്താല്‍ 10 വര്‍ഷം വരെ തടവും ശിക്ഷയും ലഭിക്കും.

അതേസമയം ഭരണകൂടത്തിന് എതിരായ പ്രവര്‍ത്തനങ്ങള്‍ കുറ്റകരമാക്കുന്ന വകുപ്പ് ഒഴിവാക്കി. രാജ്യദ്രോഹ കുറ്റത്തെ ഭാരതീയ നിയമസംഹിതയില്‍ 150 ആം വകുപ്പിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ദുരുപയോഗം ചെയ്യാന്‍ സാധ്യതയേറെ
terrorism and human rights

രാജ്യദ്രോഹക്കുറ്റം പോലെ തീവ്രവാദ കുറ്റവും ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും , ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് മുന്‍കാല പ്രാബല്യം ഇല്ലാതാകുന്നത് വിചാരണ കോടതികള്‍ക്കടക്കം ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിയമനിര്‍മ്മാണ പ്രക്രിയയുടെ വിവിധ ഘട്ടങ്ങളില്‍ ബില്ലുകള്‍ക്കെതിരെ എതിര്‍പ്പുമായി ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു.