|
ബംഗളൂരു വക്കഫ് സ്വത്തായ ഈദ്ഗാഹ് മൈതാനം തൽസ്ഥിതി തുടരാൻ കർണാടക ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. സംസ്ഥാനത്തെ വഖ്ഫ് ഭൂമികളിലൊന്നാണ് ബംഗളൂരു നഗരമധ്യത്തിലുളള ഈദ്ഗാഹ് മൈതാനം. കാലങ്ങളായി ചെറിയപെരുന്നാൾ, ബലിപെരുന്നാൾ വേളകളിൽ മുസ് ലിംകൾ നമസ്‌കാരത്തിന് ഈ മൈതാനം ഉപയോഗിച്ചുവരുന്നു. ഈ രണ്ട് സമയങ്ങളൊഴിച്ച് ഈ മൈതാനം കളിസ്ഥലമായിട്ടാണ് ഉപയോഗിക്കുന്നത്. എന്നാൽ കർണാടകത്തിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയതോടെ ഈദ് ഗാഹ് മൈതാനം സർക്കാർ സ്വത്താക്കിമാറ്റാനുളള ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു.
ഈ ഭൂമി റവന്യൂഭൂമിയാണെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇക്കഴിഞ്ഞ ആഗസ്ത് 15ന് ഈ മൈതാനിയിൽ ദേശീയപതാക ഉയർത്താൻ വേണ്ടി മുസ് ലിം സംഘടനകൾ നൽകിയ അപേക്ഷകൾ തള്ളി റവന്യൂ അധികാരികൾക്ക് പതാക ഉയർത്താൻ സമ്മതം നൽകിയ സർക്കാർ നടപടി വിവാദമായിരുന്നു.
ഈദ്ഗാഹ് മൈതാനം റവന്യൂഭൂമിയാക്കിമാറ്റാനുളള നീക്കത്തെ എതിർത്ത് ഈ മാസം ആറിനാണ് വഖ്ഫ് ബോർഡ് ഹൈക്കോടതിയെ സമീപിച്ചത്. അതിനെ തുടർന്നാണ് ഇപ്പോൾ ജസ്റ്റിസ് ഹേമന്ദ് ചന്ദന ഗൗഡർ തദ്സ്ഥിതി തുടരാനായി ഇടക്കാല ഉത്തരവിറക്കിയത്. അതേസമയം, രണ്ട് പെരുന്നാൾ നമസ്‌കാരമല്ലാതെ മറ്റൊരു നിസ്‌കാരം ഈദ്ഗാഹ് മൈതാനത്ത് പാടില്ലെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ നിർദേശിച്ചു.



