ന്യൂഡൽഹി: വനിതാ ഗുസ്തി താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി ബിജെപി എംപിയും റെസ്ലിങ് ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിങ് തിങ്കളാഴ്ച അയോധ്യയിൽ നടത്താനിരുന്ന റാലിക്ക് അനുമതി നിഷേധിച്ചു. ഇതോടെ റാലി മാറ്റിവെച്ചു. റാലി നടത്തുന്നതിന് അയോധ്യ ജില്ലാ ഭരണകൂടം ആണ് അനുമതി നിഷേധിച്ചത്. ബ്രിജ് ഭൂഷണിന് വേണ്ടി ബിജെപി കൗൺസിലറാണ് റാലിക്ക് അനുമതി തേടി ജില്ലാ ഭരണകൂടത്തെ സമീപിച്ചത്.
|
കേസിൽ ബ്രിജ് ഭൂഷണിനെതിരെ എഫ്‌ഐആറിൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ പുറത്തുവന്നതും റാലി പിൻവലിക്കാൻ ബ്രിജ് ഭൂഷണിനെ പ്രേരിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. വനിതാ അത്‌ലറ്റുകളെ കടന്നുപിടിച്ചു, ഭീഷണിപ്പെടുത്തി, ലൈംഗികാതിക്രമം, പിന്തുടർന്ന് ശല്യം ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
കേസിൽ ബ്രിജ് ഭൂഷണെതിരെ ബിജെപി നടപടിയെടുത്തേക്കുമെന്ന റിപ്പോർട്ടുകൾ നിലനിൽക്കെയാണ് ശക്തിപ്രകടനത്തിന് സന്യാസിമാരെയും കൂട്ടി അദ്ദേഹം റാലിക്ക് പദ്ധതിയിട്ടത്. അയോധ്യയിലെ ഹിന്ദു സന്യാസിമാരെ പങ്കെടുപ്പിച്ച് ‘ജൻചേതന മഹാറാലി’ എന്ന പേരിൽ റാലി നടത്താനായിരുന്നു തീരുമാനം. പതിനായിരക്കണക്കിന് ആളുകളുടെ പിന്തുണ തനിക്ക് ഉണ്ടെന്ന് ബ്രിജ് ഭൂഷൻ അവകാശപ്പെട്ടിരുന്നു. റാലിയുടെ മുന്നോടിയായി കാവി തലപ്പാവ് ധരിച്ചുകൊണ്ടുള്ള ബ്രിജ് ഭൂഷണിന്റെ ചിത്രമടങ്ങിയ പോസ്റ്ററുകൾ അയോധ്യയിലുടനീളം പതിച്ചിട്ടുണ്ട്. കൂടാതെ തിങ്കളാഴ്ച തെരുവിലിറങ്ങാൻ ജനങ്ങളോട് സന്യാസിമാർ ആഹ്വാനം ചെയ്തിരുന്നു.





