24
Jul 2024
Sun
24 Jul 2024 Sun

കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനിയായ ജിഷയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ (Perumbavoor Jisha Murder Case) വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി അമീറുല്‍ ഇസ്ലാം സുപ്രീം കോടതിയെ സമീപിച്ചു. കേസില്‍ തനിക്കെതിരായ വധശി ചോദ്യംചെയ്താണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. വധശിക്ഷയുടെ ഭരണഘടന സാധുതയും പ്രതി ചോദ്യംചെയ്തിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേസില്‍ 2017 ല്‍ ആണ് പ്രതിക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. കഴിഞ്ഞ മെയ് 20 നാണ് ഹൈക്കോടതി വിധി ശരിവെച്ചത്. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീറുള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി വിധി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 2017 ഡിസംബറിലാണ് ജിഷ വധക്കേസില്‍ അമീറുള്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്. ഇത് ശരിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലായിരുന്നു ഹൈക്കോടതിയുടെ വിധി.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് അമീറുല്‍ ഇസ്ലാമിനെ ഹൈക്കോടതി വധശിക്ഷക്ക് വിധിച്ചത്. ഡിഎന്‍എ അടക്കം സര്‍ക്കാര്‍ ഹാജരാക്കിയ സുപ്രധാന തെളിവുകളെല്ലാം വിശ്വസനീയമാണെന്നും വിധിന്യായത്തില്‍ പരാമര്‍ശിച്ചിരുന്നു.

നിരപരാധിയെന്ന് തെളിക്കാന്‍ കഴിയുന്ന തെളിവുകളുണ്ടെന്നാണ് പ്രധാനമായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. അഭിഭാഷകരായ സതീഷ് മോഹനന്‍, സുഭാഷ് ചന്ദ്രന്‍,ശ്രീറാം പാറക്കാട്ട് എന്നിവരാണ് അമീറുലിന് വേണ്ടി ഹര്‍ജി സമര്‍പ്പിച്ചത്.

2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ കുറപ്പുംപടിയ്ക്കടുത്ത് ഇരിങ്ങോളില്‍ ജിഷ ബലാത്സംഗത്തിനിരയായി അതിക്രൂരമായി കൊല്ലപ്പെട്ടത്. നിര്‍മാണ തൊഴിലാളികള്‍ ധരിക്കുന്ന തരം ചെരുപ്പ് ജിഷയുടെ വീടിന്റെ പരിസരത്തു നിന്നും പൊലീസ് കണ്ടെത്തതാണ് കേസിലെ തുമ്പുകളിലൊന്ന്.