മുംബൈ: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ വിദ്വേഷവും വാസ്തവ വിരുദ്ധമായ കാര്യങ്ങളും ആവർത്തിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി.
|
പ്രതിപക്ഷം മുസ്ലിം പ്രീണനം നടത്തുന്നുവെന്ന രൂക്ഷവിമർശനമാണ് ഡൽഹിയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ പ്രധാനമന്ത്രി നടത്തിയത്. ‘രാജ്യത്തിന്റെ വിഭവങ്ങളില്‍ മുസ്ലിങ്ങള്‍ക്കാണ് ആദ്യ അവകാശമെന്ന് അവര്‍ പറയുന്നു. ഇക്കൂട്ടര്‍ വഖഫ് ബോര്‍ഡുകള്‍ക്ക് സര്‍ക്കാര്‍ ഭൂമി നിരന്തരം നല്‍കുന്നു, പകരം വോട്ട് ചോദിക്കുന്നു. രാജ്യത്തിന്റെ ബജറ്റിന്റെ 15 ശതമാനം ഇക്കൂട്ടര്‍ ന്യൂനപക്ഷങ്ങള്‍ക്ക് മാറ്റിവെയ്ക്കുന്നു. ബാങ്ക് ലോണുകളും ഗവണ്‍മെന്റ് ടെണ്ടറുകളും മതാടിസ്ഥാനത്തില്‍ നല്‍കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്ന’തെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം.
വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താനാണ് പ്രതിപക്ഷം സിഎഎയും മുത്തലാഖും എതിര്‍ക്കുന്നത്. അതിന് വേണ്ടിയാണ് അവര്‍ ഇന്‍ഡ്യ മുന്നണി രൂപീകരിക്കാന്‍ ഒരുമിച്ച് ചേര്‍ന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഖാന്‍ മാര്‍ക്കറ്റ് ഗ്യാങ്ങിന് ഒരു വഴിയേ ഉള്ളു. മോദി എല്ലായിപ്പോഴും മുസ്ലിം എന്ന് ഉപയോഗിക്കുന്നു എന്ന് പറയുകയും അതിനെ സാമുദായിക രാഷ്ട്രീയമെന്ന് മുദ്രകുത്തുകയും ചെയ്യുക എന്ന വഴി. പ്രതിപക്ഷത്തിന്റെ സാമുദായിക രാഷ്ട്രീയമാണ് ഞാന്‍ തുറന്ന് കാണിക്കാന്‍ ശ്രമിക്കുന്നത്. പക്ഷെ മോദി ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിക്കുന്നുവെന്നാണ് പ്രതിപക്ഷം ഒന്നടങ്കം പറയുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
2010 മുതലുള്ള ഒബിസി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനുള്ള കല്‍ക്കത്ത ഹൈക്കോടതി നടപടിയുടെ പശ്ചാത്തലത്തിൽ ആണ് മോഡിയുടെ പ്രസംഗം.
കൽക്കത്ത ഹൈക്കോടതി വിധി ഖാന്‍ മാര്‍ക്കറ്റ് ഗ്യാങ്ങിന് കിട്ടിയ അടിയാണെന്നും നരേന്ദ്ര മോദി പരിഹസിച്ചു. ‘കല്‍ക്കത്ത ഹൈക്കോടതി ഇന്‍ഡ്യ സഖ്യത്തിന് വലിയൊരു അടിയാണ് കൊടുത്തത്. 2010ന് ശേഷം പശ്ചിമബംഗാള്‍ സര്‍ക്കാര്‍ വിതരണം ചെയ്ത എല്ലാ ഒബിസി സര്‍ട്ടിഫിക്കറ്റുകളും കോടതി റദ്ദാക്കി. മുസ്ലിം വോട്ടുബാങ്കിന് വേണ്ടി പശ്ചിമബംഗാള്‍ സര്‍ക്കാര്‍ വിശദീകരണമില്ലാത്ത വിധം മുസ്ലിങ്ങള്‍ക്ക് ഒബിസി സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനാലാണ് ഇങ്ങനെ സംഭവിച്ചത്’ എന്നായിരുന്നു മോദിയുടെ കുറ്റപ്പെടുത്തല്‍. വോട്ട് ബാങ്ക് രാഷ്ട്രീയവും രാഷ്ട്രീയ പ്രീതിപ്പെടുത്തലും അതിന്റെ എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.





