|
വാഷിങ്ടണ്‍: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെത്തി. വാഷിങ്ങ്ടണിന് സമീപം ആന്‍ഡ്രൂസ് എയര്‍ ഫോഴ്സ് വിമാനത്താവളത്തിലാണ് മോദിയെയും വഹിച്ചു ഇന്ത്യൻ വ്യോമസേന വിമാനം ഇറങ്ങിയത്. വിമാനമിറങ്ങിയ മോദിക്ക് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്. കൊടുംശൈത്യം അവഗണിച്ച് നിരവധി ഇന്ത്യാക്കാരാണ് മോദിയെ സ്വീകരിക്കാനെത്തിയത്.
ട്രംപ് പ്രസിഡന്റായി അധികാരമേറ്റശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്. പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥി മന്ദിരമായ ബ്ലെയര്‍ ഹൗസിലാണ് മോദിക്ക് താമസസൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈറ്റ് ഹൗസിന് നേരെ എതിര്‍ വശത്താണ് ബ്ലെയര്‍ ഹൗസ് സ്ഥിതി ചെയ്യുന്നത്.
ഡോണള്‍ഡ് ട്രംപുമായുള്ള മോദിയുടെ കൂടിക്കാഴ്ച ആണ് സന്ദർശനത്തിൻ്റെ സന്ദർശനത്തിൽ ഏവരും ഉറ്റുനോക്കുന്നത്. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ അഞ്ചുമണിക്കാകും മോദി-ട്രംപ് കൂടിക്കാഴ്ച. യുദ്ധ വിമാനം വാങ്ങൽ, ഇറക്കുമതി തീരുവ, കുടിയേറ്റം തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ആകും. ഇന്ത്യൻ കുടിയേറ്റക്കാരെ വിലങ്ങുവെച്ച് തിരിച്ചയച്ചത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇക്കാര്യവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും.
ശത കോടീശ്വരൻ മാകിനെയും മോഡി കാണും. സ്റ്റാർലിങ്ക് ഉപഗ്രഹ ശൃംഖല വഴി ബ്രോഡ്ബാൻഡ് സേവനം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുന്നതിനെ കുറിച്ച് ഇരുവരും ചർച്ച ചെയ്‌തേക്കും. സ്റ്റാർലിങ്ക് സേവനം ഇന്ത്യയിൽ തുടങ്ങാൻ സന്നദ്ധമാണെന്ന് നേരത്തെ മസ്‌ക് പ്രഖ്യാപിച്ചിരുന്നു.


