27
Jul 2024
Mon
27 Jul 2024 Mon
up mob lynching theft case

ലഖ്നൗ: ഉത്തര്‍പ്രദേശിലെ അലിഗഡില്‍ മോഷ്ടാവെന്ന് ആരോപിച്ച് സംഘപരിവാര പ്രവര്‍ത്തകര്‍ തല്ലിക്കൊന്ന മുസ്ലിം യുവാവിനെതിരേ മോഷണത്തന് കേസ്. (Police registered theft case against murdered muslim man in UP aligarh) കൊല്ലപ്പെട്ട മുഹമ്മദ് ഫരീദിനെതിരെ 10 ദിവസങ്ങള്‍ക്ക് ശേഷമാണ് അലിഗഡ് പൊലീസ് മാഷണത്തിന് കേസെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫരീദിനും മറ്റ് എട്ട് പേര്‍ക്കെതിരെയുമാണ് ശനിയാഴ്ച പൊലീസ് കേസെടുത്തത്. തുണി വ്യാപാരിയായ മുകേഷ് മിത്തലിന്റെ ഭാര്യയുടെ പരാതിയിലാണ് അലിഗഡിലെ ഗാന്ധി പാര്‍ക്ക് പൊലീസ് ഫരീദിനെതിരെ കേസെടുത്തത്.

ഔറംഗസേബ് എന്ന മുഹമ്മദ് ഫരീദിനെ ജൂണ്‍ 18ന് രാത്രിയാണ് മോഷ്ടാവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയത്. മാമു ഭഞ്ജ പ്രദേശത്തെ തെരുവുകളിലൂടെ ഇയാളെ ആള്‍ക്കൂട്ടം വലിച്ചിഴയ്ക്കുകയും ഇരുമ്പ് വടികൊണ്ട് അടിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

രാത്രി 10 മണിയോടെ എട്ട് പേരടങ്ങുന്ന സംഘം വീട്ടില്‍ അതിക്രമിച്ച് കയറി തോക്ക് ചൂണ്ടി തന്റെ സ്വര്‍ണ്ണ ചെയിന്‍ തട്ടിയെടുത്തെന്നാണ് മിത്തലിന്റെ ഭാര്യയുടെ പരാതി. വീട്ടില്‍ നിന്ന് രണ്ടര ലക്ഷം രൂപയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൈക്കലാക്കിയെന്നും ഇവര്‍ അവകാശപ്പെട്ടു. തന്നെയും വീട്ടിലെ മറ്റ് സ്ത്രീകളെയും പീഡിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഇരു വിഭാഗത്തിന്റെയും പരാതി കേട്ടതിന് ശേഷമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. നേരത്തേ, മുഹമ്മദ് ഫരീദ് തങ്ങളുടെ ഗേറ്റിനുള്ളില്‍ നിന്ന് ഓടിപ്പോകുന്നതായി കണ്ടു എന്ന് മാത്രമായിരുന്നു കുടുംബം പറഞ്ഞിരുന്നത്.

കൊല്ലപ്പെട്ടയാളുടെ സഹോദരന്‍ മുഹമ്മദ് ജാക്കി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആള്‍ക്കൂട്ട കൊലപാതകത്തിന് ഉത്തരവാദികളായ ആറ് പേരെ ഇതിനകം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതായി പൊലീസ് അറിയിച്ചു.

സംഘപരിവാര നേതാക്കളുടെ നേതൃത്വത്തില്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ ഫരീദിനെ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും ഫരീദ് മരിച്ചിരുന്നു.