25
Mar 2024
Sat
25 Mar 2024 Sat

കോഴിക്കോട്: മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കോഴിക്കോട് ജെഎഫ്എംസി- 4ലാണ് കുറ്റപത്രം സമർപ്പിച്ചത്. അതിജീവിതയ്ക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ പെരുമാറിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കഴിഞ്ഞ മാസം 26നാണ് അന്വേഷണ ഉദ്യോഗസ്ഥനായ നടക്കാവ് എസ്ഐ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്നാല്‍ പിശക് കാരണം കുറ്റപത്രം തിരിച്ചയക്കുകയായിരുന്നു. പിന്നീട് പിശകുകള്‍ തിരുത്തി ഇന്ന് വീണ്ടും സമര്‍പ്പിക്കുകയായിരുന്നു. നടക്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 180 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.

കേസില്‍ ആദ്യം ഐപിസി 354- എയും 1, 4 എന്നീ ഉപവകുപ്പുകളുമാണ് ചേര്‍ത്തിരുന്നത്. ലൈംഗിക ദുഃസൂചനയോടെ സ്പര്‍ശം എന്ന കുറ്റം ഉള്‍പ്പെടുന്നതാണിത്. തുടരന്വേഷണത്തില്‍ കൂടുതല്‍ ഗുരുതരമായ വകുപ്പ് ചേര്‍ത്തുകയായിരുന്നു. മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ സ്പര്‍ശിക്കുന്ന കുറ്റത്തിനുള്ള 354 വകുപ്പാണ് ചേര്‍ത്തത്. കേരള പൊലീസ് ആക്ട് 119 എയും ചേര്‍ത്തു. പൊതുസ്ഥലത്ത് സ്ത്രീകളോട് ലൈഗിംക ചുവയോടെ പെരുമാറുന്നതിന് ചുമത്തുന്ന വകുപ്പാണിത്. ഇതെല്ലാം ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.

കേസില്‍ നേരത്തെ നടക്കാവ് പൊലീസ് സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സുരേഷ് ഗോപിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 27ന് കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ കാണുന്നതിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം.