02
Sep 2026
Wed
02 Sep 2026 Wed
Prakash Raj SDPI pesident among many detained druing protest against SIR

കര്‍ണാടകയിലെ പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ (എസ്ഐആർ) നടപടിക്കെതിരെ ബംഗളൂരുവില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്, നടന്‍ കിഷോര്‍, എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫ്രീഡം പാര്‍ക്കില്‍നിന്ന് ആരംഭിച്ച ‘ഇലക്ഷന്‍ കമ്മീഷന്‍ ചലോ’ മാര്‍ച്ചിനിടെയാണ് പൊലീസ് നടപടി.എസ്ഐആർ നടപടിയിലെ സുതാര്യതക്കുറവും വോട്ടര്‍ പട്ടിക പുതുക്കുന്നതിനിടെയുണ്ടാകുന്ന പിഴവുകളും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ സംഘടനകളും ഉള്‍പ്പെടെ നിരവധി പേരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.

എസ്ഐആർ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട പ്രകാശ് രാജ്, നടപടിയുമായി ബന്ധപ്പെട്ട് നിയമപോരാട്ടം തുടരുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു. “എസ്ഐആർ നീക്കം ചെയ്യണം. അത് പിന്‍വലിക്കുന്നതുവരെ കര്‍ണാടക ഉറങ്ങില്ല. ഞങ്ങള്‍ കോടതിയെ സമീപിക്കും. രാജ്യത്തെ ഓരോ പൗരനും വേണ്ടി പോരാടും” എന്നും അദ്ദേഹം പറഞ്ഞു.

SIR ആരംഭിക്കുന്നതിന് മുമ്പ് തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനെ തിരഞ്ഞെടുക്കുന്ന രീതിയെ പ്രകാശ് രാജ് ചോദ്യം ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ള നിയമപരമായ പരിരക്ഷയെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

SIR നടപടിക്ക് ആവശ്യമായ സമയപരിധിയെയും പ്രകാശ് രാജ് ചോദ്യം ചെയ്തു. കര്‍ണാടകയില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ഇനിയും രണ്ട് വര്‍ഷം ശേഷിക്കെ, നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കേണ്ടതിന്റെ ആവശ്യകത എന്താണെന്നും അദ്ദേഹം ചോദിച്ചു.

യോഗ്യരായ എല്ലാ വോട്ടര്‍മാരെയും പട്ടികയില്‍ ഉള്‍പ്പെടുത്തണം: കിഷോര്‍

യോഗ്യരായ എല്ലാ പൗരന്മാരെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് നടന്‍ കിഷോര്‍ ആവശ്യപ്പെട്ടു. പ്രതിഷേധം അടിസ്ഥാനപരമായി സുതാര്യതയും പൗരന്മാരുടെ വോട്ടവകാശ സംരക്ഷണവും ലക്ഷ്യമിട്ടുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.

വലിയ തോതിലുള്ള വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് മതിയായ സമയവും സുതാര്യതയും ആവശ്യമാണെന്നും യോഗ്യരായ ഓരോ വോട്ടറും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നതുവരെ പോരാട്ടം തുടരുമെന്നും കിഷോര്‍ വ്യക്തമാക്കി.

കരട് വോട്ടര്‍ പട്ടികയില്‍ 4.46 കോടി വോട്ടര്‍മാര്‍

SIR 2026 നടപടിക്ക് ശേഷം കര്‍ണാടക ചീഫ് ഇലക്ടറല്‍ ഓഫീസര്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. ജൂണ്‍ 30 മുതല്‍ ഓഗസ്റ്റ് 17 വരെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുതോറും നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്.

ചീഫ് ഇലക്ടറല്‍ ഓഫീസറുടെ കണക്കുകള്‍ പ്രകാരം കരട് പട്ടികയില്‍ 4,46,35,975 വോട്ടര്‍മാരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ 2,24,73,864 സ്ത്രീകളും 2,21,59,240 പുരുഷന്മാരും 2,871 മൂന്നാംലിംഗക്കാരുമുണ്ട്.

പട്ടികയില്‍ 44,176 സര്‍വീസ് വോട്ടര്‍മാരും 18-19 വയസിനിടയിലുള്ള 3,70,341 യുവ വോട്ടര്‍മാരുമുണ്ട്.

ഏകദേശം 20.35 ലക്ഷം വോട്ടര്‍മാരെ അപാകതകളുള്ളവരായും 23.45 ലക്ഷം പേരെ ‘നോ മാപ്പിംഗ്’ വിഭാഗത്തിലും ഉള്‍പ്പെടുത്തിയതായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ട് വിഭാഗങ്ങളിലുമായി 43.8 ലക്ഷത്തിലധികം വോട്ടര്‍മാരാണുള്ളത്.

ഈ വോട്ടര്‍മാര്‍ക്ക് നോട്ടീസ് നല്‍കുകയും അവരുടെ പ്രതികരണം പരിശോധിച്ച ശേഷം അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള യോഗ്യത തീരുമാനിക്കുകയും ചെയ്യും. പുനഃപരിശോധനയ്ക്കുള്ള യോഗ്യതാ തീയതി 2026 ഒക്ടോബര്‍ 1 ആയി നിശ്ചയിച്ചിട്ടുണ്ട്.

ALSO READ:5,000 അമേരിക്കൻ സൈനികർ എത്തുന്നു; വേശ്യാവൃത്തി തടയാൻ പട്രോളിങ് ശക്തമാക്കി പട്ടായ പോലീസ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക