01
Jun 2023
Thu
01 Jun 2023 Thu

കൊച്ചി: മലയാളം ന്യൂസ് പോർട്ടൽ മറുനാടൻ മലയാളി ഉടമ ഷാജൻ സ്‌കറിയയെ തെറിവിളിക്കുകയും മർദിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികരിച്ച് ആരോപണ വിധേയനായ പ്രവാസി രാജേഷ് കൃഷ്ണ. ലണ്ടൻ വിമാനത്താവളത്തിൽ നടന്ന സംഭവം പ്ലാൻ ചെയ്ത് സംഭവിച്ചതൊന്നുമല്ലെന്നും അതങ്ങനെ സംഭവിച്ചു പോയതാണെന്നും രാജേഷ് കൃഷ്ണ പറഞ്ഞു. എന്നെയും എന്റെ കുടുംബത്തേയും സുഹൃത്തുക്കളേയും കുറിച്ച് ദീർഘകാലമായി വ്യാജവാർത്തകൾ പടച്ചുവിട്ട് ചോറുണ്ണുന്ന ഒരുത്തനെ കണ്ടപ്പോഴുള്ള അനിയന്ത്രിതമായ വികാരപ്രകടനത്തിന്റെ ഭാഗമായിരുന്നു ആ തെറിവിളി. എന്റെ പ്രവർത്തിയുടെ കാര്യത്തിൽ ആർക്കും എതിരഭിപ്രായമില്ലെങ്കിലും ഭാഷ ശരിയായില്ല എന്നോർമ്മിപ്പിച്ച എല്ലാ സുഹൃത്തുക്കളോടും മാപ്പു പറയുന്നു. നടന്ന സംഭവങ്ങൾക്ക് ഉത്തരവാദി താൻ മാത്രമാണ് അദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പറയാനുള്ളത് തലയുയർത്തിത്തന്നെ പറഞ്ഞും ചെയ്യാനുള്ളത് വെളിച്ചത്ത് തന്നെ ചെയ്തുമാണ് നാളിതുവരെയുള്ള ശീലം. അത് എന്നെ പരിചയമുള്ളവർക്ക് നന്നായറിയാം. അദ്ദേഹത്തിനായി അദ്ദേഹത്തിന്റെ പ്രേരണയാലോ അദ്ദേഹത്തെ ഭയന്നോ മനസ്സില്ലാ മനസോടെ പോസ്റ്റിടുകയും എന്നെ ബന്ധപ്പെട്ട് നിസ്സഹായത വെളിപ്പെടുത്തുകയും ചെയ്ത സുഹൃത്തുക്കൾക്ക് നന്ദി. നിങ്ങളുടെ നിസ്സഹായത എനിക്കു മനസ്സിലാവും.എതിർത്തൊരു കമന്റിട്ടാൽ നിങ്ങളോടുള്ള അയാളുടെ സമീപനരീതിയും എനിക്കൂഹിക്കാം. കുടുംബാംഗങ്ങളെ വരെ വലിച്ചിട്ടിട്ടുള്ള സൈബർ ബുള്ളിയിങ്ങിന്റെ പരകോടി ഉറപ്പായും നിങ്ങൾക്ക് നേരിടാൻ പ്രയാസമായിരിക്കും. എനിക്ക് നിങ്ങളെ മനസ്സിലാവും. മനസ്സിലാക്കുന്നു.
ഒരേയൊരു കാര്യത്തിന് ഞാൻ എന്റെ സുഹൃത്തുക്കളോട്, ‘സുഹൃത്തുക്കളോട് മാത്രം’ നിരുപാധികം ക്ഷമ ചോദിക്കുന്നു. നിങ്ങളിതുവരെ എന്നിൽ നിന്നും കേട്ടിട്ടില്ലാത്ത ഞാനൊരിക്കലും ഉപയോഗിച്ചു ശീലമില്ലാത്ത ചില ഭാഷാ പ്രയോഗങ്ങളെ പ്രതി ഞാൻ ഖേദിക്കുന്നത് നിങ്ങളെയോർത്ത് മാത്രമാണ്.

നടന്ന സംഭവം പ്ലാൻ ചെയ്ത് സംഭവിച്ചതൊന്നുമല്ല. അതങ്ങനെ സംഭവിച്ചു പോയി. തെറിച്ചു വീഴുന്ന വാക്കാണല്ലോ തെറി.അന്നേരത്ത് പുറത്തു വീണ വാക്കുകൾ എന്നെയും എന്റെ കുടുംബത്തേയും സുഹൃത്തുക്കളേയും കുറിച്ച് ദീർഘകാലമായി വ്യാജവാർത്തകൾ പടച്ച് വിട്ട് ചോറുണ്ണുന്ന ഒരുത്തനെ കണ്ടപ്പോഴുള്ള അനിയന്ത്രിതമായ വികാരപ്രകടനത്തിന്റെ ഭാഗമായിരുന്നു. എന്റെ പ്രവർത്തിയുടെ കാര്യത്തിൽ ആർക്കും എതിരഭിപ്രായമില്ലെങ്കിലും ഭാഷ ശരിയായില്ല എന്നോർമ്മിപ്പിച്ച എല്ലാ സുഹൃത്തുക്കളോടും മാപ്പു പറയുന്നു.

2017 ൽ ഒരു പരിപാടിയുടെ വാർത്തയിടാൻ അതിന്റെ സംഘാടകരോട് പൈസ ചോദിച്ചത് ഞാൻ ചോദ്യം ചെയ്ത അന്നുമുതൽ തുടങ്ങിയതാണ് എന്നോടുള്ള അദ്ദേഹത്തിന്റെ അസഹിഷ്ണുത. ജിഷാ വധക്കേസിൽ ഇലക്ഷൻ വരെ സിപിഎം സ്ഥാനാർത്ഥിക്കെതിരെ നിരന്തരം കള്ളങ്ങൾ പ്രചരിപ്പിച്ച് വോട്ടെടുപ്പിന് ശേഷം ‘ ഇതുവരെ എഴുതിയതെല്ലാം കഥകളാണെന്ന് കരുതി മറന്നേക്കൂ’ എന്ന് പറഞ്ഞതിനെ യുക്തിപൂർവ്വം ഖണ്ഡിച്ചപ്പോൾ അദ്ദേഹത്തിന്റെ വൈരം ഇരട്ടിച്ചു. അതിനു ശേഷം പലവട്ടം എന്നേയും പല സുഹൃത്തുക്കളെയും പറ്റി തോന്നുന്നതൊക്കെ പറഞ്ഞു കൂട്ടി.
ആർക്കെതിരെയും’ഫ്രോഡ് ‘ എന്ന വാക്ക് അദ്ദേഹം നിരന്തരം ഉപയോഗിക്കുന്നത് സ്വയം കണ്ണാടിയിൽ നോക്കിയാണോ എന്നെനിക്ക് സംശയമുണ്ട്.

അദ്ദേഹത്തിന് വ്യക്തിവിരോധമുള്ള രാഷ്ട്രീയക്കാരെയും ഒട്ടനവധി സ്ത്രീകളെ വരെ മാധ്യമസ്വാതന്ത്ര്യം എന്ന പേരിൽ നിരന്തരം അധിക്ഷേപിക്കുമ്പോൾ ഇതേ സ്വാതന്ത്ര്യമുള്ള മറ്റ് മാധ്യമങ്ങൾ എന്തുകൊണ്ട് അത് ഏറ്റുപിടിക്കുന്നില്ല എന്നത് പൊതുസമൂഹം മനസ്സിലാക്കണം. സ്വന്തം അനുചരവൃന്ദത്തിൽപ്പെട്ട ചിലരെപ്പറ്റിയുള്ള സത്യസന്ധമായ വാർത്തകൾ വരെ ഒഴിവാക്കാനും അവരെ വെള്ളപൂശാനും നിരന്തരം ശ്രമിക്കുന്ന ഒരു ചാനലിനെ പിന്തുണക്കുന്നവർ ആ ജീർണ്ണതയെ വളർത്തുന്നവരാണ്. വാർത്തകൾ വസ്തുതകളെയും തെളിവുകളെയും അടിസ്ഥാനമാക്കി ആവണം എന്ന് ഒരു മുൻ മാധ്യമപ്രവർത്തകൻ എന്ന നിലയിൽ എനിക്ക് ഉത്തമബോധ്യമുണ്ട്.ഒരു സൈബറിടത്തിൽ ആളെക്കൂട്ടാനായി എന്ത് വൃത്തികേടും മറ്റുള്ളവരെപ്പറ്റി പറയുന്ന ഒരാളെ ‘ധീര’നായി പലരും വാഴ്ത്തുന്നതു കണ്ടു. ധീരതയെപ്പറ്റിയുള്ള എന്റെ സങ്കൽപ്പം വേറെയാണ്. എനിക്കീ ധീരത അന്യവുമാണ്.

എന്നെ തല്ലി എന്നവകാശപ്പെടുന്ന അദ്ദേഹം ശരീരം മുഴുവനും ക്യാമറയുമായി നടക്കുന്നതിനാൽ അദ്ദേഹത്തിന്റെ പക്കൽ തെളിവും ഉണ്ടാകുമല്ലോ.എനിക്കാണെങ്കിൽ അവകാശവാദങ്ങളേയില്ല. ഞാനും അതു തന്നെയാണ് പറയുന്നത്. അദ്ദേഹം മാറ്റിപ്പറയുമോ എന്നായിരുന്നു എന്റെ പേടി. മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ചല്ലല്ലോ അത്തരമൊരു സാഹചര്യത്തിൽ ഞങ്ങൾ കണ്ടു ‘ മുട്ടിയത് ‘. അപ്രതീക്ഷിതമായി അദ്ദേഹത്തെ കണ്ടപ്പോൾ ഒന്ന് ഹൃദയം തുടിച്ചു എന്നത് പരമാർത്ഥമാണ്. വിവേകത്താലല്ല, വികാരത്തള്ളിച്ചയാലാണ് ഞാനദ്ദേഹത്തിന്റെ സമീപത്തേക്ക് നയിക്കപ്പെട്ടത്. ബാക്കി കഥകൾ അദ്ദേഹം പറയട്ടെ. അതാണ് സത്യം. ഞാനിതൊന്നും കാര്യമാക്കുന്നതേയില്ല. സ്വന്തം പോസ്റ്റിലൂടെ തന്നെ എനിക്കെതിരെയുള്ള ദുഷ്ടബുദ്ധികളുടെ കുപ്രചരങ്ങൾക്ക് തടയിട്ട് കേസ് ഒഴിവാക്കിത്തന്ന അദ്ദേഹത്തോട് ഞാനെന്നും കടപ്പെട്ടിരിക്കും.
‘അനന്യമായ ശൈലിയിൽ മാധ്യമ പ്രവർത്തനം നടത്തുന്ന ഏകാകിയായ ആ സൈനികനെ ‘ ഞാൻ തല്ലിയത് ലൈംഗികദാരിദ്ര്യമുള്ളതുകൊണ്ടാണ് എന്ന അദ്ദേഹത്തിന്റെ സുഹൃത്തിന്റെ കണ്ടെത്തലിലാണ് ഞാൻ ചിരിച്ചു മറിഞ്ഞത്. അത്തരം ദാരിദ്ര്യം അയാളെപ്പോലെ ബാത്ത് റൂമിലിരുന്ന് തീർക്കേണ്ട ഗതികേട് എനിക്കില്ല എന്ന് സമയം കിട്ടിയാൽ ഒന്ന് പറഞ്ഞു കൊടുക്കണം. അങ്ങേയറ്റം ഫ്രസ്റ്റേറ്റഡായി അയാൾ സ്വന്തം തൊഴിലിടത്തിൽ കോസ്റ്റ്യൂം ഡിസൈനറോടു വരെ മോശമായി പെരുമാറുന്നത് ഏത് ‘ദാരിദ്ര്യ ‘ത്തിന്റെ പശ്ചാത്തലത്തിലാണെന്ന് അറിഞ്ഞാൽ കൊള്ളാം.

അത്തരം ദാരിദ്ര്യത്തിനുള്ള മരുന്ന് കണ്ടെത്തിത്തരാൻ എനിക്ക് സാധിക്കുകയല്ല എന്ന് ആത്മമിത്രത്തോട് അദ്ദേഹം പറയുമായിരിക്കും. പിന്നെ വീട്ടിലുള്ള സ്ത്രീകളെ അധിക്ഷേപിച്ചും തെറി വിളിച്ചും നിശ്ശബ്ദമാക്കാമെന്ന് അങ്ങയും അങ്ങയുടെ തന്നെ നൂറായിരം ഫേക്കുകളും സിൽബന്തികളും കരുതണ്ട. നിങ്ങൾക്ക് പരിചയമുള്ള സ്ത്രീകളുടെ കൂട്ടത്തിൽ അവരെ പെടുത്തണ്ട. ഭർത്താവിന്റെ ‘തണലിൽ ‘ജീവിക്കുന്ന സ്ത്രീയല്ല അവർ.ആത്മാഭിമാനത്തോടെ തൊഴിൽ ചെയ്ത് സ്വന്തം കാലിൽ നിവർന്നു നിൽക്കുന്ന സ്ത്രീയാണ്. പാവാട അലക്കാൻ നിലവിൽ വീട്ടിൽ വാഷിംഗ് മെഷീനുണ്ട്. കേടായാൽ ഞാനലക്കിക്കോളാം. അങ്ങനെയൊക്കെ പരസ്പരസഹവർത്തിത്വത്തോടെ തന്നെയാണ് ഞങ്ങൾ ജീവിക്കുന്നത്. ജീവിത’പങ്കാളി’യാണ്. അടിമയല്ല.

അധിക്ഷേപിക്കാനായി അദ്ദേഹവും കൂട്ടരും ഉപയോഗിക്കുന്ന ‘പാവാടവിസ’യിലല്ല ഞാൻ വന്നതെന്നും രണ്ടു പതിറ്റാണ്ട് മുമ്പേ ഞാനാണ് ഇന്നാട്ടിൽ ആദ്യം വന്നതെന്നും പിന്നീടാണ് ജീവിതപങ്കാളി വന്നതെന്നും ഇപ്പോഴും ഞാൻ സ്വന്തം വിസയിലാണ് നിൽക്കുന്നതെന്നും സാക്ഷ്യപ്പെടുത്തുന്നത് പോലും അരാഷ്ട്രീയതയാണെന്ന് തിരിച്ചറിയാനുള്ള വിവേകം എനിക്കുണ്ട്.
ഒരു നാട്ടിലെ പ്രവാസികളെ മുഴുവൻ അധിക്ഷേപിച്ചു കൊണ്ടുള്ള അത്തരം പരാമർശങ്ങൾക്ക് പ്രവാസിസമൂഹം മറുപടി നൽകട്ടെ. അദ്ദേഹത്തിന്റെയും കൂട്ടാളികളുടേയും നിലവാരത്തിലേക്ക് താഴാൻ എനിക്ക് സാധിക്കാത്തതിനാൽ അക്കാര്യത്തിൽ ഞാൻ നിലവിൽ പ്രതികരിക്കുന്നില്ല. സ്വന്തം വിസ എങ്ങനെയുള്ളതാണെന്ന ചോദ്യവും ഞാനദ്ദേഹത്തോട് തിരിച്ച് ചോദിക്കില്ല.