ദോഹ: ഭക്ഷ്യ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി ഒരു വർഷം 30 ലക്ഷം മൽസ്യം ഉൽപ്പാദിപ്പിക്കുമെന്ന് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലുള്ള കൃഷി വകുപ്പ് അറിയിച്ചു.
|
റാസ് മത്ബക്കിലുള്ള അക്വാട്ടിക് റിസേർച്ച് സെന്ററിലാണ് മൽസ്യക്കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിക്കുക. ഇതിനായി അഗ്രിക്കോ എന്ന പ്രാദേശിക കമ്പനിയുമായി വകുപ്പ് ധാരണാപത്രം ഒപ്പുവച്ചു.
അക്വാട്ടിക് റിസർച്ച് സെന്ററിൽ ഉൽപ്പാദിപ്പിക്കുന്ന മൽസ്യക്കുഞ്ഞുങ്ങളെ കടലിൽ നിക്ഷേപിക്കുകയും പ്രാദേശിക ഫാമുകൾക്ക് നൽകുകയും ചെയ്യും. അക്വാട്ടിക് സെന്ററിലെ ഉൽപ്പാദനം 30 ശതമാനം വർധിപ്പിച്ച് രണ്ട് മില്യനിൽ നിന്ന് മൂന്ന് മില്യൺ ആയി ഉയർത്തുമെന്നും മന്ത്രാലയത്തിലെ മൽസ്യ വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് മുഹമ്മദ് അൽ ദിഹൈമി പറഞ്ഞു.
ചെമ്മീൻ, ഹമൂർ, അൽ സാഫി, സെബൈത്തി, ശാം എന്നീ മൽസ്യങ്ങൾ വലിയ അളവിൽ ഉൽപ്പാദിപ്പിക്കും. 2019 ൽ റാസ് മത്ബക്കിലുള്ള അക്വാട്ടിക് റിസർച്ച് സെന്റർ തുടങ്ങിയതിന് ശേഷം ഇതുവരെ 60 ലക്ഷം അൽ ശാം, ഹമൂർ കുഞ്ഞുങ്ങളെ കടലിൽ നിക്ഷേപിച്ചതായി അദ്ദേഹം വ്യക്തമാക്കി.


