|
മലപ്പുറം: സൗജന്യമായി വീട് നിർമിച്ചുനൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ കബളിപ്പിച്ച കേസിൽ പൊന്നാനിയിൽ യുവതിയും യുവാവും അറസ്റ്റിൽ. പൊന്നാനി സ്വദേശികളായ സക്കീന, അബ്ദുൽ സലിം എന്നിവരെയാണ് പൊന്നാനി സി.ഐ അറസ്റ്റ് ചെയ്തത്. നാല് സെന്റ് ഭൂമിയും അതിൽ വീടും സൗജന്യമായി നിർമിച്ച് നൽകാമെന്ന് പറഞ്ഞ് 20 ലക്ഷം രൂപ വരെ തട്ടിയെടുത്തെന്നാണ് പരാതി.
പൊന്നാനി തീരപ്രദേശം കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. സലീമിന് അടുത്ത ബന്ധമുള്ള ചില സമ്പന്നർ നാലുസെന്റ് സ്ഥലവും വീടും സക്കാത്ത് ആയി നൽകുന്നുണ്ടെന്നും അതിൽ വീടും വച്ച് തരുമെന്നും പറഞ്ഞ് പാവങ്ങളെയാണ് ഇവർ സമീപിച്ചത്. ഭൂമിയുടെ രജിസ്ട്രേഷൻ ഫീസ് 7500 രൂപ മാത്രം അടച്ചാൽ മതിയെന്നും ഇവർ അവകാശപ്പെട്ടു. ഇതോടെ നിരവധി പേർ പണം നൽകി.
ഇത്തരത്തിൽ ലഭിക്കുന്ന തുക സക്കീനയാണ് വാങ്ങിയിരുന്നത്. ഈ തുക അബ്ദുൽ സലീമിനെ ഏൽപ്പിച്ചു. വീടും സ്ഥലവും കിട്ടാതായതതോടെ നടത്തിയ അന്വേഷണത്തിലാണ് ഇത് തട്ടിപ്പാണെന്ന് വ്യക്തമായത്.


