തിരുവനന്തപുരം: പണത്തിന് വേണ്ടിയല്ല, സ്നേഹം തേടിയാണ് ഒന്നിന് പിറകെ ഒന്നായി പത്തുപേരെ വിവാഹം ചെയ്തത്; പത്ത് പേരെ വിവാഹം കഴിക്കുകയും അടുത്ത വിവാഹങ്ങള്‍ക്കായി ഒരുക്കങ്ങള്‍ നടത്തുകയും ചെയ്യുന്നതിനിടെ പിടിയിലായ രേഷ്മയാണ് പോലീസിനോട് ഇക്കാര്യം പറഞ്ഞത്. (Reshma married 10 persons for love)
|
കഴിഞ്ഞ ദിവസമാണ് എറണാകുളം, കാഞ്ഞിരമറ്റം സ്വദേശിയും രണ്ട് വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്മ പിടിയിലായത്. മാട്രിമോണിയില്‍ സൈറ്റില്‍ വിവാഹപരസ്യം നല്‍കിയാണ് ഇവര്‍ യുവാക്കളെ വലവീശുന്നത്.
ആര്യനാട് പഞ്ചായത്തംഗമായ യുവാവിനെ വിവാഹം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് യുതവി കുടുങ്ങിയത്. പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗവും സുഹൃത്തായ മറ്റൊരു വാര്‍ഡ് അംഗവും ഭാര്യയും ചേര്‍ന്നാണ് രേഷ്മയുടെ വിവാഹ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.
ALSO READ: ചികില്‍സയ്ക്കിടെ കോളജ് വിദ്യാര്‍ഥിനിയെ കടന്നുപിടിച്ചു; കോഴിക്കോട് ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റില്‍
വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്ക് പോകാന്‍ നിന്ന രേഷ്മയെ ആര്യനാട് പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ മാസം മാട്രിമോണിയല്‍ പരസ്യത്തില്‍ രേഷ്മയുടെ വിഡിയോ കണ്ടാണ് തിരുവനന്തപുരം സ്വദേശിയായ പഞ്ചായത്ത് അംഗം വിളിക്കുന്നത്.
പിന്നാലെ അമ്മയെന്ന് പരിചയപ്പെടുത്തിയ സ്ത്രീ വിളിച്ച് രേഷ്മയുടെ നമ്പര്‍ നല്കി. ഫോണില്‍ വിളിച്ച് പരിചയപ്പെട്ട രേഷ്മയെ കോട്ടയത്തെ മാളില്‍വച്ച് കണ്ടുമുട്ടി. തന്നെ ദത്തെടുത്തതാണെന്നും വിവാഹം നടത്തുന്നതില്‍ അമ്മക്ക് താല്പര്യമില്ലെന്നും യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചു. അമ്മ ഉപദ്രവിക്കാറുണ്ടെന്നും പറഞ്ഞിരുന്നു.
സംസ്കൃതത്തില്‍ പിഎച്ച്.ഡി ചെയ്യുകയാണെന്ന് പറഞ്ഞ രേഷ്മ ജൂണ്‍ ആറിന് വിവാഹത്തിനും സമ്മതിച്ചു. അഞ്ചിന് വൈകിട്ട് തിരുവനന്തപുരം വെമ്പായത്ത് എത്തിയ യുവതിയെ യുവാവ് കൂട്ടിക്കൊണ്ടു പോയി സുഹൃത്തിന്റെ വീട്ടില്‍ താമസിപ്പിച്ചു. രേഷ്മയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സുഹൃത്തിന്റെ ഭാര്യ, രേഷ്മ ബ്യൂട്ടി പാര്‍ലറില്‍ പോയ നേരം ബാഗ് പരിശോധിക്കുകയായിരുന്നു.
45 ദിവസം മുന്‍പ് വിവാഹം കഴിച്ചതിന്റെ രേഖകള്‍ ബാഗില്‍ നിന്ന് കണ്ടെടുത്തതിനെ തുടര്‍ന്നാണ് തട്ടിപ്പ് പുറത്തുവന്നത്. വരന് നല്കുന്ന താലിയും മാലയുമായി മുങ്ങാനായിരുന്നു പ്ലാന്‍. പിറ്റേന്ന് തൊടുപുഴയില്‍ പുസ്തകം വാങ്ങാന്‍ പോകണമെന്ന് യുവതി പറഞ്ഞിരുന്നതായും പഞ്ചായത്തംഗം പറഞ്ഞു.
അടുത്ത മാസം തിരുവനന്തപുരത്തുള്ള മറ്റൊരാളെ വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു. അമ്മയുടേത് എന്ന് കരുതുന്ന ഫോണ്‍ നമ്പര്‍ പരിശോധിച്ചപ്പോള്‍ രേഷ്മയാണ് നമ്പര്‍ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി.


