ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ 14-ാം ദിവസത്തിലേക്ക്. കാലാവസ്ഥ അനുകൂലമാണെങ്കിൽ മാത്രമേ ഇന്ന് പുഴയിൽ ഇറങ്ങി പരിശോധിക്കൂ. ഗംഗാവാലി പുഴയിൽ ശക്തമായ അടിയൊഴുക്ക് ആണ് ഉള്ളത്. അടിയൊഴുക്ക് കുറവാണെങ്കിൽ ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ ആരംഭിക്കും. വരുന്ന 21 ദിവസം ഷിരൂരിൽ മഴ പ്രവചിച്ചതിനാലാണ് കാലാവസ്ഥ അനുകൂലമായാൽ തിരച്ചിൽ എന്ന തീരുമാനമെടുക്കാൻ കാരണമായത്.
|
അതേസമയം തെരച്ചില്‍ നിര്‍ത്തരുതെന്ന് അർജുൻ്റെ കുടുംബം ആവശ്യപ്പെട്ടു. ഒരു കാരണവശാലും തെരച്ചില്‍ നിര്‍ത്തരുതെന്ന് അര്‍ജുന്റെ സഹോദരി അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് തെരച്ചില്‍ തുടരണം. പെട്ടെന്ന് തെരച്ചില്‍ നിര്‍ത്തുക എന്നത് ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല. കേരളാ സര്‍ക്കാരും കര്‍ണാടക സര്‍ക്കാരും ഒരുപാട് സഹായിച്ചിട്ടുണ്ടു. അര്‍ജുനെ മാത്രമല്ല, ബാക്കി രണ്ട് പേരെ കൂടി കണ്ടെത്തേണ്ടതുണ്ട്. അവര്‍ക്കായി തെരച്ചില്‍ തുടരണം. ഇപ്പോഴുള്ള പിന്‍മാറിയാല്‍ അത് എത്ര കാലത്തേക്ക് എന്നറിയില്ല. കാലവസ്ഥ കൊണ്ടുള്ള പ്രശ്‌നങ്ങള്‍ മറികടക്കാനുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് തെരച്ചില്‍ തുടരണം. മുന്‍പ് ലോറി കണ്ടെത്തിയിരുന്നു എന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനെക്കുറിച്ച് ആരും പറയുന്നില്ല. അതില്‍ വിഷമം ഉണ്ടെന്നും സഹോദരി പറഞ്ഞു. എല്ലാവരുടേയും പിന്തുണയും സാന്നിധ്യവും ഉണ്ടായിരുന്നത് ഇനിയും വേണമെന്നും അര്‍ജുന്റെ കുടുംബം പറഞ്ഞു.
തൃശൂരിലെ ഡ്രഡ്ജിങ് യന്ത്രത്തിന്റെ ഓപ്പറേറ്റര്‍ ഇന്ന് ഷിരൂരില്‍ എത്തും. മെഷീന്‍ ഓപ്പറേറ്ററും കൃഷിവകുപ്പിലെ രണ്ട് അസിസ്റ്റന്റ് ഡയറക്ടര്‍മാരുമാണ് ഷിരൂരിലേക്ക് പോയിട്ടുള്ളത്. ഗംഗാവലി പുഴയില്‍ അടിയൊഴുക്ക് ശക്തമായതിനാല്‍ ഡ്രഡ്ജിങ്ങ് യന്ത്രം പ്രവര്‍ത്തിക്കാനാകുമോ എന്നതടക്കം ഇവര്‍ പരിശോധിക്കും. അര്‍ജുന്റെ രക്ഷാദൗത്യത്തിനുള്ള ഡ്രഡ്ജര്‍ യന്ത്രം തൃശൂരില്‍ സജ്ജമാണ്.


