പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനവുമായി ബന്ധപ്പെട്ട് സുരക്ഷാ ഏജൻസികൾ യോഗം ചേർന്നു. ഇന്റജിലൻസ് ബ്യൂറോ വിളിച്ച യോഗത്തിൽ സ്റ്റാൻഡിങ് ഫോക്കസ് ഗ്രൂപ്പ്(എസ്എഫ്ജി), പോലീസ്, എൻഐഎ ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുത്തത്. 2022 സപ്തംബറിനു ശേഷം പോപുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് പോലീസും കേന്ദ്ര ഏജൻസികളും എടുത്ത കേസുകൾ ചർച്ച ചെയ്യുന്നതിനായിരുന്നു ഐബി യോഗം വിളിച്ചത്.
|
ഇപ്പോഴും ഒളിവിൽ കഴിയുകയോ രാജ്യം വിടുകയോ ചെയ്ത മുൻ നേതാക്കളെ അറസ്റ്റ് ചെയ്യുന്നതിനുള്ള ശ്രമങ്ങൾ, പിഎഫ്ഐ നേതാക്കളെ ജയിലിൽ സന്ദർശിച്ചവരുടെ വിവരങ്ങൾ, പിഎഫ്ഐ നേതാക്കളെ പാർപ്പിച്ചിരിക്കുന്ന ജയിലുകളിൽ ജുമുഅ നിസ്കാരങ്ങൾ നടക്കുന്നത് നിരീക്ഷിക്കുന്നുണ്ടോ, പിഎഫ്ഐ നേതാക്കളും പ്രവർത്തകരും ഇതര സംഘടനകളിൽ ചേർന്ന് പ്രവർത്തിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ചയായി.
വിവിധ കേസുകളിൽ പ്രതികളാവുകയും അതുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും ചെയ്ത പിഎഫ്ഐ നേതാക്കൾ, ഒളിവിൽ പോയവർ, ഒളിവിൽ പോയവരെ പിടികൂടുന്നതിന് പോലീസ് എടുത്ത നടപടികൾ മുതലായ കാര്യങ്ങൾ ചർച്ച ചെയ്തുവെന്ന് അന്വേഷണ ഏജൻസി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപോർട്ട് ചെയ്തു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ എൻഐഎ പോപുലർ ഫ്രണ്ട് നേതാക്കൾക്കെതിരേ വിവിധ കേസുകൾ എടുക്കുകയും അന്വേഷണഭാഗമായി ബിഹാർ, യുപി, പഞ്ചാബ്, ഗോവ, തമിഴ്നാട്, കർണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.
ജയിലുകളിൽ കഴിയുന്ന പോപുലർ ഫ്രണ്ട് നേതാക്കളെ സന്ദർശിച്ചവരുടെയെല്ലാം വിശദാംശങ്ങൾ കൈമാറാൻ എല്ലാ സംസ്ഥാനങ്ങളിലെയും പോലീസിന് യോഗത്തിൽ നിർദേശം നൽകി.
ALSO READ: പിഎഫ്ഐ നേതാവ് ഒഎംഎ സലാമിന്റെ ഇടക്കാല ജാമ്യ ഹരജിയിൽ എൻഐഎ നിലപാട് തേടി ഡൽഹി ഹൈക്കോടതി





