ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം കടുത്ത ഇന്റലിജന്‍സ്, സുരക്ഷാ വീഴ്ച്ചയുടെ ഫലമെന്ന് റിപോര്‍ട്ട്. (Security forces ignoring threat by terrorist few days before attack led to Pahalgam tragedy) ആക്രമണത്തിന് ഏതാനും ദിവസം മുമ്പ് പാക്കധീന കശ്മീരിലെ ഭീകരരില്‍ ഒരാള്‍ ആക്രമണം സംബന്ധിച്ച് സൂചന നല്‍കിയിരുന്നു എന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു. എന്നാല്‍, ഇന്റലിജന്‍സ് ഏജന്‍സികളും സുരക്ഷാ സേനയും ഒന്നും ചെയ്തില്ലെന്നും അതാണ് ഇത്ര വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്നും റിപോര്‍ട്ടില്‍ പറയുന്നു.
|
പാക്കധീന കശ്മീരിലും പാകിസ്താനിലും ഉള്ള ആസൂത്രകരുടെ സഹായത്തോടെ നടത്തിയ ആക്രമണമായിരുന്നു പഹല്‍ഗാമില്‍ നടന്നതെന്നാണ് റിപോര്‍ട്ട്. ആക്രമണത്തില്‍ പങ്കെടുത്തവര്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നതിലും മറ്റും കൃത്യമായി പരിശീലനം കിട്ടിയവര്‍ ആയിരുന്നു. പ്രദേശത്തെക്കുറിച്ച് അവര്‍ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. വന്‍തോതില്‍ ടൂറിസ്റ്റുകള്‍ എത്തുന്ന സ്ഥലമാണെങ്കിലും വലിയ സുരക്ഷയൊന്നും ഇല്ലാത്ത സ്ഥലമാണെന്ന് അക്രമികള്‍ക്ക് ധാരണയുണ്ടായിരുന്നുവെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു.
അക്രമികള്‍ ക്യാമറ ഘടിപ്പിച്ച ഹെല്‍മറ്റുകള്‍ ധരിച്ചിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്ത് അവരുടെ സഹകാരികള്‍ക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് കരുതുന്നതെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
ആക്രമണത്തില്‍ ഉള്‍പ്പെട്ട മൂന്നു പേരുടെ ചിത്രങ്ങള്‍ ബുധനാഴ്ച്ച സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടിരുന്നു. ആസിഫ് ഫൗജ്, സുലൈമാന്‍ ഷാ, അബൂ തല്‍ഹ എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. മൂസ, യൂനുസ്, ആസിഫ് എന്നീ അപരനാമങ്ങളിലാണ് ഇവര്‍ അറിയപ്പെടുന്നത്. പൂഞ്ചില്‍ നടന്ന ഭീകരാക്രമണത്തിലും ഇവര്‍ക്ക് പങ്കുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.





