18
Apr 2024
Tue
18 Apr 2024 Tue
ISRAEL ATTACK IN SYRIA

ടെഹ്റാന്‍: സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിലെ ഇറാന്‍ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ഇറാന്‍ ആരോപിച്ചു. ( Several killed in Israeli strike on Iranian consulate in Damascus )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യോമാക്രമണത്തില്‍ കോണ്‍സുലേറ്റ് കെട്ടിടം പൂര്‍ണമായും തകര്‍ന്നു. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിലെ ഖുദ്‌സ് ഫോഴ്‌സ് വിഭാഗത്തിന്റെ മുതിര്‍ന്ന കമാന്‍ഡര്‍ മുഹമ്മദ് റസ സഹേദി, ബ്രിഗേഡ് ജനറല്‍ മുഹമ്മദ് ഹാദി ഹാജി റാഹിമി തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ശക്തമായി തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍.

8 ഇറാനിയന്‍ പൗരന്മാരും, രണ്ട് സിറിയന്‍ പൗരന്മാരും ഒരു ലബനീസ് പൗരനുമാണ് കൊല്ലപ്പെട്ടത്. ഇറാന്‍ അംബാസഡര്‍ ഹുസൈന്‍ അക്ബരി സംഭവ സ്ഥലത്തുണ്ടായിരുന്നെങ്കിലും പരിക്കില്ല.

തിരിച്ചടിക്കാന്‍ ഇറാന് അവകാശമുണ്ടെന്നും അക്രമികള്‍ക്കെതിരേ ഏത് രീതിയില്‍ പ്രതികരിക്കണമെന്നും എങ്ങിനെ ശിക്ഷിക്കണമെന്നും ഉടന്‍ തീരുമാനിക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം വക്താവ് നാസര്‍ കനാനി പറഞ്ഞു.

സംഭവത്തില്‍ ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എഫ് 35 ഫൈറ്റര്‍ ജെറ്റ് ആണ് ആക്രമണം നടത്തിയതെന്നും ആറ് മിസൈലുകള്‍ കെട്ടിടത്തിന് നേരെ തൊടുത്തുവെന്നും സിറിയയിലെ ഇറാന്‍ അംബാസഡര്‍ അറിയിച്ചു.

ആക്രമണത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നതായും കൂടുതല്‍ പേര്‍ അതിനകത്ത് കുടുങ്ങിയതായി സംശയിക്കുന്നുവെന്നും സിറിയന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇറാന്‍ കോണ്‍സുലേറ്റ് കെട്ടിടത്തിന് നേരെ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് സിറിയയന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.