കണ്ണൂർ: മുഴപ്പിലങ്ങാട് കൊല്ലപ്പെട്ട നിഹാൽ നൗഷാദിനെ(11) ആക്രമിച്ചത് നായ്ക്കൂട്ടമെന്ന് നിഗമനം. നായ്ക്കൾ കൂട്ടമായി ആക്രമിച്ചതിന്റെ തെളിവുണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ദേഹമാസകലം നിഹാലിന് മുറിവേറ്റിട്ടുണ്ട്. ജനനേന്ദ്രിയത്തിലും വയറ്റിലും ഗുരുതര പരുക്കുണ്ടെന്നും വയറിലെയും ഇടതുകാൽ തുടയിലെ മുറിവുകളും മരണകാരണമായെന്നുമാണ് റിപ്പോർട്ടിലുള്ളത്.
|
വയറിലേയും ഇടതു കാലിലെ തുടയിലേറ്റ മുറിവുകളും മരണ കാരണമായെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കി. കുട്ടിയെ നായ്ക്കൂട്ടം ആക്രമിച്ചതിന് തെളിവുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
സംസാരശേഷിയില്ലാത്ത കുട്ടിയാണ് നിഹാൽ. വീടിനു അരകിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ ആണ് ചോരവാർന്ന നിലയിൽ കുട്ടിയെ കണ്ടെത്തിയത്. പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ പരിശോധനയിലാണ് രക്തം വാർന്ന് അനക്കമില്ലാത്ത നിലയിൽ കുട്ടിയെ കണ്ടെത്തിയത്.
വൈകീട്ട് അഞ്ച് മണിയോടെയാണ് കുട്ടിയെ കാണാതാകുന്നത്. എട്ടരക്ക് ശേഷമാണ് കുട്ടിയെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കണ്ടെത്തുന്നത്. കുട്ടിയുടെ മുഖത്തും കൈകാലുകളിലും കടിച്ചു പറിച്ച പാടുകളുണ്ട്. മുഖത്ത് ആഴത്തിലുള്ള മുറിവേറ്റ പാടുകളുണ്ട്. പ്രദേശത്ത് തെരുവുനായുടെ ശല്യമുണ്ടായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.





