27
May 2023
Wed
27 May 2023 Wed

കര്‍ണാടക വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷാഫി സഅദിക്ക് താല്‍ക്കാലിക ആശ്വാസം. ബിജെപി പിന്തുണയോടെ വഖ്ഫ് ബോര്‍ഡ് ചെയര്‍മാനായ ഷാഫി സഅദി അടക്കം നാലുപേരുടെ നോമിനേഷന്‍ റദ്ദാക്കിയ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ പുതിയ കമ്മിറ്റി നിലവില്‍ വരുംവരെ ഷാഫി സഅദിക്ക് സ്ഥാനത്ത് തുടരാന്‍ അനുമതി നല്‍കിയതോടെയാണിത്. തന്റെ സംഘടനക്കാരനായ ഷാഫി സഅദിക്കുവേണ്ടി കാന്തപുരം എ പി അബൂക്കര് മുസ് ലിയാര്‍ നടത്തിയ ഇടപെടലാണ് ഇത്തരമൊരു നീക്കുപോക്കിനു പിന്നില്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അധികാരമേറ്റതിനു പിന്നാലെ സിദ്ധരാമയ്യ സര്‍ക്കാര്‍ ഷാഫി സഅദി, മിര്‍ അസ്ഹര്‍ ഹുസൈന്‍, ജി. യാക്കൂബ്, ഐഎഎസ് ഉദ്യോഗസ്ഥ സെഹെറ നസീം എന്നിവരുടെ വഖ്ഫ് ബോര്‍ഡ് നോമിനേഷന്‍ റദ്ദാക്കുകയായിരുന്നു. ബിജെപി പിന്തുണയോടെ വഖ്ഫ് ബോര്‍ഡ് ചെയര്‍മാനായ ഷാഫി സഅദി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചതിനു പിന്നാലെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രി പദവിയും സുപ്രധാന മന്ത്രിസ്ഥാനങ്ങളും മുസ് ലിംകള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

അതേസമയം ഷാഫി സഅദിയുടെ സ്വരം ബിജെപിയുടേതാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പരിഹസിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു ഷാഫി സഅദി അടക്കമുള്ളവരുടെ നോമിനേഷന്‍ സര്‍ക്കാര്‍ റദ്ദാക്കിയത്.

2021 നവംബര്‍ 17നാണ് വഖ്ഫ് ബോര്‍ഡ് ചെയര്‍മാനായി ബിജെപി പിന്തുണയോടെ ഷാഫി സഅദി തിരഞ്ഞെടുക്കപ്പെട്ടത്. 2010ലും 2016ലും എസ്എസ്എഫ് കര്‍ണാടക സ്റ്റേറ്റ് പ്രസിഡന്റായി പ്രവര്‍ത്തിച്ച ഷാഫി സഅദി, ഉത്തര കര്‍ണാടകയില്‍ അല്‍ ഇഹ്‌സാന്‍ വിദ്യാഭ്യാസ കോംപ്ലക്‌സിന്റെ മുഖ്യ സംഘാടകനാണ്.