21
Feb 2023
Tue
21 Feb 2023 Tue

ന്യൂഡല്‍ഹി: വഖ്ഫ് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ഫാഷിസ്റ്റുകളെ അനുവദിക്കില്ലെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് തുംബെ. ഡല്‍ഹി വഖ്ഫ് ബോര്‍ഡിന്റെ 123 സ്വത്തുക്കള്‍ തട്ടിയെടുത്തെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സര്‍ക്കാരിന്റെ നടപടിയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ഭരണത്തെ ദുരുപയോഗം ചെയ്ത് വ്യാജ നോട്ടിസുകളിലൂടെ വഖ്ഫ് സ്വത്തുക്കള്‍ ഫാഷിസ്റ്റുകള്‍ തട്ടിയെടുക്കുകയാണ്. വഖ്ഫ് സ്വത്തുക്കളില്‍ ബിജെപി സര്‍ക്കാര്‍ കണ്ണുവച്ചിരിക്കുന്നു. ഇത് അങ്ങേയറ്റം അപലപനീയമാണ്. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഭവന, നഗര മന്ത്രാലയത്തിന്റെ മറവില്‍ രൂപീകരിച്ച സമിതിയുടെ നോട്ടിസ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ വസ്തുക്കള്‍ വിജ്ഞാപനം ചെയ്യപ്പെടാത്തതിനാല്‍ അവ മന്ത്രാലയം ഏറ്റെടുക്കുമെന്ന് ലാന്‍ഡ് ആന്‍ഡ് ഡെവലപ്മെന്റ് ഓഫീസ് നോട്ടീസില്‍ വ്യക്തമാക്കുന്നു. ഇത് പൂര്‍ണമായ നുണയും ഓഫീസിന്റെ ദുരുപയോഗവുമാണ്. സമിതിയുടെ നിയമസാധുതയെ ചോദ്യം ചെയ്യുന്ന ഒരു കേസ് ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ, ഒരു ഉദ്യോഗസ്ഥന് എങ്ങനെ നോട്ടീസ് നല്‍കാനാകുമെന്ന് ഇല്യാസ് തുംബെ ചോദിച്ചു.

സാധുവായ നിയമങ്ങള്‍ നിലവിലിരിക്കേ നുണക്കഥകളുണ്ടാക്കി തര്‍ക്കങ്ങളുന്നയിച്ച് വഖഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമ ചട്ടക്കൂടിന് പുറത്ത് രൂപീകരിച്ച ഇന്‍ഡോര്‍ കമ്മിറ്റികള്‍ക്ക് ഒരു നിയമത്തെ മറികടക്കാന്‍ കഴിയില്ല. അതിനാല്‍ എല്‍ ആന്‍ഡ് ഡി ഒ ഓഫീസ് ഉടന്‍ നോട്ടീസ് പിന്‍വലിക്കണമെന്നും മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ഇല്യാസ് തുംബെ ആവശ്യപ്പെട്ടു.