16
Aug 2025
Thu
16 Aug 2025 Thu
Shwetha menon sex

അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്ന നടി ശ്വേതാ മേനോനെതിരേ വന്‍ ഗൂഡാലോചന നടക്കുന്നതായി സൂചന. പ്രമുഖ നടന്‍ ദേവനാണ് ശ്വേതയുടെ എതിര്‍ സ്ഥാനാര്‍ഥി. വനിതകള്‍ അമ്മയുടെ സ്ഥാനം കൈയടക്കുന്നതിനിതിരേ സംഘടനയിലെ പുരുഷ നേതാക്കള്‍ക്കിടയിലും ചില നടിമാര്‍ക്കിടയിലും മുറുമുറുപ്പുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശ്വേതാ മേനോനും കുക്കു പരമേശ്വരനും എതിരായ നീക്കങ്ങള്‍ക്ക് പിന്നില്‍ നടന്‍ ബാബുരാജ് ആണെന്ന സൂചന നല്‍കി നടി മാലാ പാര്‍വതി രംഗത്തെത്തിയിട്ടുണ്ട്. ബാബുരാജ് മത്സരരംഗത്ത് നിന്ന് പിന്മാറിയതിനുശേഷം ആണ് ആരോപണങ്ങള്‍ എല്ലാം ഉയര്‍ന്നുവന്നത്. ആരോപണങ്ങള്‍ക്ക് പിന്നിലെ ഗൂഢതന്ത്രത്തെപ്പറ്റി അന്വേഷിക്കണം. സംഘടനയില്‍ പലര്‍ക്കും ബാബുരാജിനെ ഭയമാണെന്നും തനിക്കുപോലും ഭീഷണി ഉണ്ടെന്നും മാലാ പാര്‍വതി പറഞ്ഞു.

വലിയ ആസ്തിയുള്ള സംഘടനയാണ് അമ്മ. അതിനൊരു പ്രതാപമുണ്ട്. അതിന്റെ സൗകര്യം കണ്ട് സുഖിച്ച് പോയ ചിലര്‍ക്ക് അധികാരം വിട്ടുകൊടുക്കാനുള്ള മടിയാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ഞാന്‍ മനസിലാക്കുന്നതെന്ന് മാലാ പാര്‍വതി പറയുന്നു.

ഇക്കാര്യം മനസ്സിലാക്കി കേസ് തുടക്കത്തിലേ തന്നെ ഒതുക്കാനാണ് ശ്വേതാ മേനോന്റെ ശ്രമം. അശ്ലീല സിനിമകളില്‍ അഭിനയിച്ചു പണം സമ്പാദിച്ചുവെന്നും രംഗങ്ങള്‍ പ്രചരിപ്പിച്ചുവെന്നുമുള്ള കേസിന്റെ അന്വേഷണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നടി ശ്വേത മേനോന്‍ ഹൈക്കോടതിയെ സമീപിച്ചു.

ALSO READ: ‘അമ്മ’ ഭാരവാഹി തിരഞ്ഞെടുപ്പില്‍ നിന്ന് ജഗദീഷ് പിന്മാറുന്നു; ആദ്യമായി ഒരു വനിത തലപ്പത്തെത്തുമോ?

ഇന്നലെ എറണാകുളം സിജെഎം കോടതിയാണ് ശ്വേതയ്‌ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് ഐടി നിയമത്തിലെ 67 (എ), അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമത്തിലെ 5,3 വകുപ്പുകള്‍ പ്രകാരവും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. ഇത് റദ്ദാക്കണമെന്നാണ് ശ്വേതയുടെ ആവശ്യം. കേസ് കോടതി ഉച്ചകഴിഞ്ഞു പരിഗണിച്ചേക്കും.

ഗൂഡാലോചനയെന്ന് നടന്‍ രവീന്ദ്രന്‍
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേതാ മേനോന്റെ കേസിന് പിന്നില്‍ ഗൂഢാലോചനയെന്ന് നടന്‍ രവീന്ദ്രന്‍ പറഞ്ഞു. അഭിനേതാക്കള്‍ക്കെതിരെ വരുന്ന ഇത്തരം കുബുദ്ധിപരമായ എല്ലാ പ്രവര്‍ത്തനങ്ങളെയും എതിര്‍ത്ത് തോല്‍പ്പിക്കണമെന്നും രവീന്ദ്രന്‍ പറഞ്ഞു.

തനിക്കെതിരായ കേസിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് ശ്വേതയും വ്യക്തമാക്കി. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനിരിക്കെയാണ് കേസ് എന്നത് നിഗൂഢത വര്‍ധിപ്പിക്കുന്നുണ്ടെന്നാണ് താരം ചൂണ്ടിക്കാട്ടുന്നത്.

ശ്വേതാ മേനോന് എതിരായ പരാതിയില്‍ പറയുന്നത്
ന്യൂസ് പേപ്പര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ മേനാച്ചേരിയാണ് ശ്വേതയ്‌ക്കെതിരെ പരാതിയുമായി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.

ശ്വേത മേനോന്‍ സിനിമയിലും, പരസ്യങ്ങളിലും അല്ലാതെയും അറപ്പുളവാക്കുന്ന വിധത്തില്‍ നഗ്‌നതയോടെ അശ്ലീല രംഗങ്ങളില്‍ അഭിനയിച്ച് സോഷ്യല്‍ മീഡിയ വഴിയും പോണ്‍ സൈറ്റുകള്‍ വഴിയും പബ്ലിഷ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതായി പരാതിയില്‍ പറയുന്നു. സെക്സ് സിനിമ നടിയാണെന്ന കുപ്രസിദ്ധി ദുരുപയോഗം ചെയ്ത് കച്ചവടം ചെയ്തു വരുന്നതായും അശ്ലീല രംഗങ്ങള്‍ കാണിച്ച് സെക്സ് മാര്‍ക്കറ്റ് ചെയ്യുകയാണെന്നും ആരോപണമുണ്ട്.

‘കാമസൂത്ര’ പരസ്യത്തില്‍ ഒരു പുരുഷനൊപ്പം ശ്വേത അഭിനയിച്ചിട്ടുണ്ട്. കൂടാതെ രതിനിര്‍വേദം, പാലേരിമാണിക്യം, കളിമണ്ണ് സിനിമകളില്‍ അശ്ലീല രംഗങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ടെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. ശ്വേതയുടെ ഇത്തരം വീഡിയോ, ചിത്രങ്ങള്‍ എന്നിവ പ്രചരിപ്പിക്കുന്നത് ഈ സമൂഹത്തെ നശിപ്പിക്കുമെന്നും ഇത്തരം രംഗങ്ങളില്‍ അഭിനയിച്ച് ലക്ഷങ്ങള്‍ സമ്പാദിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.

പരാതിയില്‍ പരാമര്‍ശിച്ചിരിക്കുന്ന സിനിമകള്‍ 12 വര്‍ഷങ്ങള്‍ക്കു മുന്‍പ് തിയറ്ററുകളിലെത്തിയതാണ്. ഇവയ്ക്കെല്ലാം അന്ന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്. രാജ്യത്തെ നിയമം ഉറപ്പുനല്‍കുന്ന രീതിയില്‍ ആണ് ഈ സിനിമകളിലെല്ലാം ശ്വേത ഇത്തരം രംഗങ്ങള്‍ അഭിനയിച്ചിരിക്കുന്നത്. അതിനാല്‍ പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ തള്ളിപ്പോകാനാണ് സാധ്യതയെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.

ഈ മാസം 15നാണ് അമ്മ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്. ഇതിനോട് അനുബന്ധിച്ചാണോ ശ്വേതയ്‌ക്കെതിരെ കേസ് തുടങ്ങിയ സംശയങ്ങള്‍ ചലച്ചിത്ര മേഖലയില്‍നിന്നു തന്നെ ഉയര്‍ന്നിരുന്നു. കേസ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ തിരിച്ചടിയാകുമോ തുടങ്ങിയ സംശയങ്ങളും ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് ശ്വേത മേനോന്‍ ഉടന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.