16
Aug 2024
Sat
16 Aug 2024 Sat
Revathi Sampath Siddique

ഹേമ കമ്മിറ്റി റിപോര്‍ട്ടും അതിനോടുള്ള അമ്മ ജനറല്‍ സെക്രട്ടറി നടന്‍ സിദ്ദീഖിന്റെ പ്രതികരണവും വിവാദമാവുന്നതിനിടയില്‍ പഴയൊരു ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും ചര്‍ച്ചയാവുന്നു.(Siddique asked me if I was ready for ‘adjustments’: Actor Revathy Sampath)  2019 മെയ് 21ന് നടിയും മോഡലുമായ രേവതി സമ്പത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിവരങ്ങളാണ് മാധ്യമ പ്രവര്‍ത്ത കെ കെ ഷാഹിന ഇപ്പോള്‍ ഓര്‍മിപ്പിച്ചിരിക്കുന്നത്. പ്രമുഖ ഓണ്‍ലൈന്‍ മീഡിയ ദി ന്യൂസ് മിനിറ്റ് ഇക്കാര്യം അന്ന് വിശദമായി വാര്‍ത്തയാക്കിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലയാള സിനിമാ രംഗത്ത് കാസ്റ്റിങ് കൗച്ച് ഇല്ലെന്നും പവര്‍ ഗ്രൂപ്പ് എന്നത് സങ്കല്‍പ്പം മാത്രമാണെന്നും നടന്‍ സിദ്ദീഖ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതേ സിദ്ദീഖ് 2016ല്‍ തന്നോട് ‘അഡ്ജസ്റ്റ്‌മെന്റിന്’ തയ്യാറാണെങ്കില്‍ അവസരം തരാമെന്ന് പറഞ്ഞതായാണ് രേവതി 2019ല്‍ വെളിപ്പെടുത്തിയത്.

AMMA PRESS MEET SIDDIQUE

ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ തനിക്ക കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വന്നതായി രേവതി ദി ന്യൂസ് മിനിട്ടിനോട് പറഞ്ഞു. ഒരു സ്ത്രീ കാര്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ എല്ലായ്‌പ്പോഴും സംഭവിക്കുന്നത് ഇതാണെന്നും അവര്‍ വ്യക്തമാക്കി.

തിരുവന്തപുരത്ത് സിദ്ദീഖിന്റെ ‘സുഖമറിയാതെ’ എന്ന സിനിമയുടെ പ്രിവ്യൂവിന് ശേഷമാണ് തനിക്ക് മോശം അനുഭവമുണ്ടായതെന്ന് രേവതി സമ്പത്ത് പറയുന്നു. ആ സമയത്ത് വിദ്യാര്‍ത്ഥിനി ആയിരുന്ന താന്‍ അഭിനയം ഒരു പ്രൊഫഷനായി എടുത്തിരുന്നില്ല. മകന്‍ അഭിനയിക്കുന്ന ഒരു തമിഴ് സിനിമയെക്കുറിച്ച് സംസാരിക്കുന്നതിന് സിദ്ദീഖ് തന്നെ ബന്ധപ്പെട്ടതായി രേവതി പറയുന്നു.

ALSO READ: ഒടുവില്‍ പ്രതികരിച്ച് അമ്മ; പവര്‍ഗ്രൂപ്പൂം മാഫിയയുമില്ല, സിനിമയെ മുഴുവന്‍ അടച്ചാക്ഷേപിക്കരുത്

”നിള തിയേറ്ററില്‍ ‘സുഖമറിയാതെ’യുടെ പ്രിവ്യൂ കഴിഞ്ഞ ശേഷം ഈ ഓഫിറിനെക്കുറിച്ച് സംസാരിക്കാന്‍ അദ്ദേഹമെന്നോട് മാസ്‌കോട്ട് ഹോട്ടലിലേക്ക് വരാന്‍ പറഞ്ഞു. ഞാന്‍ ‘അഡ്ജസ്റ്റ്‌മെന്റിന്’ തയ്യാറാണോ എന്ന് നേര്‍ക്കു നേരെ ചോദിക്കുകയായിരുന്നു. ഈ വാക്കിന് സിനിമാ മേഖലയില്‍ പ്രത്യേക അര്‍ത്ഥമുണ്ടായിരുന്നു. എന്താണ് ഉദ്ദേശിച്ചതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം കാര്യം തുറന്നു പറഞ്ഞു, നീളമുള്ള നഖങ്ങളോട് കൂടിയ സ്ത്രീകളെ തനിക്ക് ഇഷ്ടമാണെന്നതുള്‍പ്പെടെയുള്ള സെക്ഷ്വല്‍ ഫാന്റസികളെക്കുറിച്ച് സിദ്ദീഖ് വിവരിച്ചു. ഉദ്ദേശം നടക്കില്ലെന്ന് ബോധ്യമായതോടെ, ഇതുമായി ബന്ധപ്പെട്ട് നീ എന്ത് ചെയ്താവും തനിക്ക് ഒരു പ്രശ്‌നവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലെന്നും താന്‍ അത്ര മാത്രം സ്വാധീനമുള്ളയാളാണെന്നും സിദ്ദീഖ് വ്യക്തമാക്കി. ഇപ്പോള്‍ എനിക്ക് കിട്ടുന്ന കമന്റുകളില്‍ നിന്ന് അത് ബോധ്യപ്പെട്ടു”- രേവതി സമ്പത്ത് പറഞ്ഞു.

നടന്‍ ദിലീപിനെ അനുകൂലിച്ചും വുമന്‍ ഇനി സിനിമ കളക്ടീവിനെ എതിര്‍ത്തും സിദ്ദീഖും നടി കെപിഎസി ലളിതയും പ്രതികരിക്കുന്ന ഒരു വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് 2019ല്‍ രേവതി ഫേസ്ബൂക്കിലൂടെ പ്രതികരിച്ചത്.

ആ വീഡിയോ കണ്ടപ്പോള്‍ ഇനിയും മിണ്ടാതെയിരിക്കുന്നത് ശരിയല്ലെന്ന് തോന്നിയതിനാലാണ് മൂന്ന് വര്‍ഷത്തിന് ശേഷം താന്‍ പ്രതികരിച്ചത്. സത്യം തുറന്നു പറയാനുള്ള ധൈര്യം വരുന്നത് ഒരു പക്ഷേ 20 വര്‍ഷമോ 30 വര്‍ഷമോ കഴിഞ്ഞായിരിക്കും. എത്ര കാലം കഴിഞ്ഞാലും സത്യം സത്യമല്ലാതാവുന്നില്ല. ഫേസ്ബുക്ക് പോസ്റ്റ് കണ്ടതിന് ശേഷം സമാന അനുഭവങ്ങളുള്ള മറ്റ് യുവതികളും തന്നെ ബന്ധപ്പെട്ടിരുന്നതായും രേവതി സമ്പത്ത് അവകാശപ്പെടുന്നു.

സിദ്ദീഖ് ക്രമിനല്‍ അല്ലേ?

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കാര്യങ്ങളെ ക്രിമിനല്‍ ആക്റ്റിവിറ്റി എന്നു പറഞ്ഞ സിദ്ദിഖ് അങ്ങനെയെങ്കില്‍ ക്രിമിനല്‍ അല്ലേയെന്ന് വാര്‍ത്താ സമ്മേളനത്തെക്കുറിച്ച് പ്രതികരിക്കവേ നടി പാര്‍വതി സമ്പത്ത് ചോദിച്ചു. നിയമനടപടിയെന്നല്ല ഇനിയൊന്നിനുമില്ല. അത്രത്തോളം ജീവിതത്തില്‍ അനുഭവിച്ചു. തനിക്ക് മാത്രമല്ല തന്റെ സുഹൃത്തുക്കള്‍ക്കും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഉന്നതരായ പലരില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് സുഹൃത്തുക്കള്‍ പങ്കുവെച്ചിട്ടുണ്ടെന്നും നടി വെളിപ്പെടുത്തി.

തനിക്ക് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വലിയ പ്രതീക്ഷയുണ്ട്. റിപ്പോര്‍ട്ടില്‍ ഇനിയെന്ത് തുടര്‍നടപടി എന്നതാണ് കാര്യം. സര്‍ക്കാര്‍ ഈ വിഷയത്തില്‍ പ്രാധാന്യം നല്‍കണമെന്നും രേവതി സമ്പത്ത് ആവശ്യപ്പെട്ടു.