24
Feb 2025
Thu
24 Feb 2025 Thu

തൃശൂര്‍: കേരളത്തില്‍ 24 മണിക്കൂറിനിടെ മദ്യലഹരിയില്‍ നടത്തിയ ആക്രമണത്തില്‍ പൊലിഞ്ഞത് രണ്ടുപേര്‍. തൃശൂരിലാണ് ഒടുവിലത്തെ സംഭവം. മദ്യലഹരിയില്‍ സുഹൃത്ത് പിടിച്ച് തള്ളിയതിനെ തുടര്‍ന്ന് നിലത്തടിച്ച് വീണ തൃശൂര്‍ പൂങ്കുന്നം ചക്കാമുക്ക് സ്വദേശി അനില്‍ (50) ആണ് മരിച്ചത്. തൃശൂര്‍ റീജണല്‍ തിയറ്ററിന് മുന്നിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സുഹൃത്ത് ചൂലിശേരി സ്വദേശി രാജുവാണ് അനിലിനെ തള്ളിയിട്ടത്. രാജു മദ്യലഹരിയില്‍ ആയിരുന്നുവെന്നും അനിലിന്റെ മരണത്തിന് യഥാര്‍ഥ കാരണം കണ്ടെത്താന്‍ പോസ്റ്റ്‌മോര്‍ട്ടം കഴിയണമെന്നും പൊലീസ് വ്യക്തമാക്കി. രാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാടകോല്‍സവം കാണാന്‍ എത്തിയതായിരുന്നു രണ്ടുപേരും.

അതേസമയം, കഴിഞ്ഞദിവസം (ഫെബ്രുവരി 25) പൊന്നൂക്കരയില്‍ മധ്യവയസ്‌കനെ തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തിയ സംഭവം നടന്നതും മദ്യലഹരിയില്‍ ആയിരുന്നു. പൊന്നൂക്കര സ്വദേശി സുധീഷ് (54) ആണ് മരിച്ചത്. സംഭവത്തില്‍ പൊന്നൂക്കര സ്വദേശി വിഷ്ണുവിനെ (31) ഒല്ലൂര്‍ പൊലീസ് പിടികൂടി. പ്രതി മദ്യലഹരിയിലാണ് കുറ്റകൃത്യം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

കൊല്ലപ്പെട്ട സുധീഷും പ്രതി വിഷ്ണുവും ഒരുമിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു. മദ്യപാനത്തിനിടെ വിഷ്ണുവിന്റെ സഹോദരിയെക്കുറിച്ച് സുധീഷ് പറഞ്ഞത് ഇഷ്ടപ്പെടാതിരുന്ന വിഷ്ണു, സുധീഷിനെ ആക്രമിക്കുകയായിരുന്നു.

gym teacher fell ground and died after being pushed by drunken friend