24
Dec 2024
Mon
24 Dec 2024 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയത് തിരുവമ്പാടി ദേവസ്വമാണെന്ന എഡിജിപിയുടെ റിപ്പോര്‍ട്ട് ദേശക്കാരെയും ഹിന്ദുസമൂഹത്തയാകെയും അവഹേളിക്കുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. ദേവസ്വം ഭാരവാഹികള്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കത്തെ ചെറുക്കും. പൂരം കലക്കല്‍ സംബന്ധിച്ച് സിബിഐ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ബിജെപി നേതാവ് ആവശ്യപ്പെട്ടു.

പൂരം കലക്കിയത് പൊലീസാണെന്ന് എല്ലാവര്‍ക്കുമറിയാം. എഡിജിപി അജിത്കുമാര്‍ പിണറായി വിജയന്‍ പറയുന്നതേ റിപ്പോര്‍ട്ടില്‍ എഴുതൂ എന്ന് മുരളീധരന്‍ പറഞ്ഞു. ഈ റിപ്പോർട്ടോടെ അജിത് കുമാർ സംഘപരിവാർ ബന്ധമുള്ളയാളെന്ന ആരോപണം പൊളിഞ്ഞു. ബിജെപിയെ വിജയിപ്പിച്ചതിന് തൃശൂരിലെ ജനങ്ങളോട് പിണറായി വിജയന്‍ പകവീട്ടുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

വിജയരാഘവന് എന്ത് യോഗ്യത ?

ഇസ്ലാമിക തീവ്രവാദത്തെ തള്ളിപ്പറയുന്ന എ.വിജയരാഘവന്‍റെ പ്രസ്താവന പോളിറ്റ് ബ്യൂറോയുടെ ഔദ്യോഗിക നിലപാടാണോ എന്ന് സിപിഎം വിശദീകരിക്കണമെന്ന് വി.മുരളീധരന്‍. രാഹുല്‍ ഗാന്ധിയും പ്രിയങ്ക വാധ്രയും ഇസ്ലാമിക വര്‍ഗീയവാദികളുടെ പിന്തുണയോടെ വിജയിച്ചുവെന്ന് പറയുന്ന സിപിഎം ഇതേ ഭീകരവാദത്തെ പിന്തുണക്കുന്നവരാണ്. ഡല്‍ഹിയില്‍ രാഹുല്‍ഗാന്ധിക്കായി മുദ്രാവാക്യം മുഴക്കുന്നവരാണ് സിപിഎം. മദനിക്കുവേണ്ടി മണിക്കൂർ കാത്ത് നിന്നയാളാണ് പിണറായി വിജയനെന്നത് കേരളം മറന്നിട്ടില്ല. മെക് സെവന്‍റെ കാര്യത്തിലെ നിലപാടും നാട് കണ്ടതാണ്. തരംപോലെ നിലപാട് മാറ്റി ഭൂരിപക്ഷ സമുദായത്തെ പ്രീണിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നതെങ്കിൽ ആ തട്ടിപ്പ് ജനം തിരിച്ചറിയുമെന്നും വി.മുരളീധരന്‍ പറഞ്ഞു.