ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ രാമക്ഷേത്രനിർമാണത്തിന് 2019ൽ അനുകൂല വിധി പുറപ്പെടുവിച്ച സുപ്രിംകോടതിയിലെ അഞ്ചു ജഡ്ജിമാർക്ക് ജനുവരി 22ന് നടക്കുന്ന രാമപ്രതിഷ്ഠാച്ചടങ്ങിലേക്ക് ക്ഷണം. അന്നത്തെ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, മുൻ ചീഫ് ജിസ്റ്റിസ് എസ് എ ബോബ്ഡെ, ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ അശോഷ് ഭൂഷൺ, അബ്ദുൽ നസീർ എന്നിവർക്കാണ് ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്.
|
2019 നവംബർ 9നായിരുന്നു നൂറ്റാണ്ട് നീണ്ട നിയമവ്യവഹാരത്തിനൊടുവിൽ ബാബരി ഭൂമിയിൽ രാമക്ഷേത്രനിർമാണത്തിന് സുപ്രിംകോടതി അനുകൂല വിധി പുറപ്പെടുവിച്ചത്. 1045 പേജുള്ള വിധിയാണ് സുപ്രിംകോടതി പുറപ്പെടുവിച്ചത്. തകർത്തുകളഞ്ഞ ബാബരി മസ്ജിദിനു പകരമായി പള്ളി നിർമിക്കാൻ അഞ്ചേക്കർ ഭൂമി നൽകണമെന്നും കോടതി വിധിക്കുകയുണ്ടായി.
ബോളിവുഡ് താരങ്ങളും കായികതാരങ്ങളുമടക്കം എണ്ണായിരത്തോളം പേർക്കാണ് വിഗ്രഹപ്രതിഷ്ഠാച്ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. കർണാടകയിലെ ശിൽപി അരുൺ യോഗിരാജ് നിർമിച്ച രാമവിഗ്രഹമാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്നത്.


