ചെന്നൈ: മദ്യപിക്കാൻ പണം ചോദിച്ചതിനെ തുടർന്നുണ്ടായ ബഹളത്തിനോടുവിൽ നടി കാസമ്മാളിനെ മകൻ തലക്കടിച്ച് കൊന്നു. ദേശീയപുരസ്‌കാരം നേടിയ ‘കടൈസി വ്യവസായി’ ( kadaisi vivasayi )എന്ന സിനിമയിൽ വേഷമിട്ടിട്ടുണ്ട്. 71 വയസ്സ് അയിരുന്നു.
|
കേസിൽ മകൻ നമകോടിയെ (52) പോലീസ് അറസ്റ്റ് ചെയ്തു. മധുര ജില്ലയിൽ ഉസിലാമ്പട്ടിക്കടുത്ത് അണയൂരിലാണ് സംഭവം. മദ്യപിക്കാൻ പണംചോദിച്ച് വഴക്കിടുന്നതിനിടയിൽ മകൻ അമ്മയെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അടിയേറ്റ കാസമ്മാൾ തത്ക്ഷണം മരിച്ചു.
ബാൽസാമി-കാസമ്മാൾ ദമ്പതിമാർക്ക് നമകോടിയുൾപ്പെടെ മൂന്നു മക്കളാണ്. ഭാര്യയുമായി പിണങ്ങിയതിനുശേഷം നമകോടി മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്.
എം മണികണ്ഠൻ രചനയും സംവിധാനവും നിർമ്മാണവും നിർവ്വഹിച്ച ചിത്രമാണ് കടൈസി വ്യവസായി. 85 വയസ്സുള്ള ഒരു കർഷകനെക്കുറിച്ചാണ് സിനിമ പറയുന്നത്. വിജയ് സേതുപതി, അന്തരിച്ച നടൻ നല്ലാണ്ടി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. വിജയ് സേതുപതിയും നല്ലാണ്ടി എന്ന 85-കാരനും പ്രധാനവേഷം കൈകാര്യംചെയ്ത ‘കടൈസി വ്യവസായി’(അവസാനത്തെ കർഷകൻ)യിൽ ഒട്ടേറെ ഗ്രാമീണർ അഭിനയിച്ചിരുന്നു. അതിലൊരാളായിരുന്നു വിജയ് സേതുപതിയുടെ അമ്മായിയായി അഭിനയിച്ച കാസമ്മാൾ.


