26
Apr 2025
Wed
26 Apr 2025 Wed
sangh parivar hate

കശ്മീരിലെ പഹല്‍ഗാമില്‍ ടൂറിസ്റ്റുകള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ മുസ്ലിംകള്‍ക്കെതിരേ കടുത്ത വിദ്വേഷം ഇളക്കിവിട്ട് സംഘപരിവാരം. (Terror attack in Kashmir; Sangh Parivar pages call for mass killing of Muslims) കശ്മീരികളെയും ഇന്ത്യയിലെ മുസ്ലിംകളെയും കൂട്ടക്കൊല ചെയ്യണമെന്നത് ഉള്‍പ്പെടെയുള്ള കടുത്ത വംശീയതയാണ് സംഘപരിവാര പേജുകള്‍ നിറയെ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുസ്ലിംകളെ വംശഹത്യ ചെയ്യാനും കശ്മീരികളെ സാമ്പത്തികമായി ബഹിഷ്‌കരിക്കാനും എക്‌സിലെയും ഫേസ്ബുക്കിലെയും നിരവധി പേജുകള്‍ ആഹ്വാനം ചെയ്യുന്നു. ടിവി ചാനലുകളിലെ കമന്റ് ബോക്‌സുകള്‍ നിറയെ മുസ്ലിം വിരുദ്ധത കൊണ്ട് നിറക്കുകയാണ് ഒരു വിഭാഗം.

”അവരുടെ കൈകള്‍ വെട്ടൂ.. മൃതദേഹം ലാല്‍ചൗക്കില്‍ കെട്ടിത്തൂക്കൂ..” തുടങ്ങിയ ആഹ്വാനങ്ങള്‍ ഉയര്‍ത്തുകയാണ് ശിവാനി വൈദ്, നീരജ് സിങ് ദോഗ്ര, ബ്ലഡ് ആന്റ് അയേണ്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പേജുകള്‍. #BoycottKashmir എന്ന ഹാഷ് ടാഗോട് കൂടിയ പോസ്റ്റുകള്‍ക്ക് പഹല്‍ഗാമിലെ ഇസ്ലാമിക ഭീകരാക്രമണം എന്നാണ് തലക്കെട്ട് നല്‍കിയിരിക്കുന്നത്.

ഈ പേജുകളില്‍ പലതിനും പതിനായിരക്കണക്കിന് ഫോളോവേഴ്‌സ് ഉണ്ട്. ഈ കൂട്ടക്കൊലയില്‍ എല്ലാ കശ്മീരികള്‍ക്കും പങ്കുണ്ട്, മുഴുവന്‍ കശ്മീരികളും ചേര്‍ന്നാണ് ഇതു ചെയ്തത് എന്ന് ഈ പേജുകളില്‍ പോസ്റ്റുകളുണ്ട്.

കശ്മീരി ഫയല്‍സിലെ ദൃശ്യങ്ങളും മറ്റും ഉള്‍പ്പെടുത്തി വ്യാജ വാര്‍ത്തകളും നിരവധി എക്‌സ് ഐഡികള്‍ പ്രചരിപ്പിക്കുന്നുണ്ട്.

ഞങ്ങളും അവരുടെ പാന്റുകള്‍ ഊരി നോക്കി കൊലപ്പെടുത്തും എന്നാണ് ഒരാളുടെ പോസ്റ്റ്. ഇത് ഇന്ത്യയിലെ ഒക്ടോബര്‍ 7 ആണെന്നാണ് മറ്റൊരു കമന്റ്.

Katz4Blue എന്ന എക്‌സ് ഹാന്‍ഡില്‍ ഇതൊരു മതയുദ്ധമായാണ് വിശേഷിപ്പിക്കുന്നത്. മുസ്ലിംകളുടെ എണ്ണം കൂടുകയാണെന്നും അതുകൊണ്ടാണ് ഇത്തരം അക്രമങ്ങള്‍ വ്യാപിക്കുന്നതെന്നും ഇയാള്‍ ആരോപിക്കുന്നു.

വിനോദസഞ്ചാരികള്‍ക്കെതിരായ ഹീനമായ ആക്രമണം രാജ്യത്തെ മൊത്തം വിറങ്ങലിപ്പിച്ചിരിക്കേയാണ് വെറുപ്പിന്റെ പ്രചാരകര്‍ ഇതിനെ അവസരമാക്കി ആഘോഷിക്കുന്നത്.

വ്യക്തികളുടെ ഐഡികള്‍ മാത്രമല്ല, ബിജെപിയുടെ സംസ്ഥാനഘടകങ്ങളുടെ പേജുകള്‍ വരെ വെറുപ്പ് പ്രചരിപ്പിക്കുന്നതില്‍ മുന്നിലുണ്ട്. ചത്തീസ്ഗഡ് ബിജെപിയുടെ പേജില്‍ കൊല്ലപ്പെട്ടയാളുടെ എഐ ഗിബിലി ചിത്രത്തിന് നല്‍കിയിരിക്കുന്ന തലക്കെട്ട്, അവര്‍ ചോദിച്ചത് ജാതിയല്ല, മതമാണ് എന്നായിരുന്നു.

ഇസ്രായേലിലേതിന് സമാനമായി മുസ്ലിംകളെ കൂട്ടക്കൊല ചെയ്യണമെന്നും പല സംഘപരിവാര പേജുകളും ആഹ്വാനം ചെയ്യുന്നുണ്ട്. ഇതില്‍ ഒരു പേജില്‍ പോലും കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടുള്ള ഒരു പോസ്റ്റ് പോലുമില്ലെന്നതാണ് കൗതുകകരം.