21
Feb 2023
Wed
21 Feb 2023 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാസര്‍കോട് : ചെറുവത്തൂരിലെ ക്ഷേത്രത്തില്‍ നടന്ന അന്നദാനത്തില്‍ പങ്കെടുത്ത് ഭക്ഷ്യവിഷ ബാധയേറ്റവരുടെ എണ്ണം 270 ആയി. ഭക്ഷ്യവിഷബാധയേറ്റ നാലു വയസ്സുകാരി ജില്ലാ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലാണ്. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. കളിയാട്ടത്തിന്റെ ഭാഗമായാണ് ക്ഷേത്രത്തില്‍ അന്നദാനം നടന്നത്.

അന്നദാനത്തില്‍ വിതരണം ചെയ്ത പായസം, സാമ്പാര്‍, കാബേജ് തോരന്‍ എന്നിവയുടെ സാമ്പിള്‍ ജില്ലാ ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ബുധനാഴ്ച രാവിലെ ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫീസര്‍ ഡോ. ഗീതു ഗുരുദാസിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഭക്ഷ്യവിഷബാധ ഉണ്ടായ ക്ഷേത്ര പരിസരം സന്ദര്‍ശിച്ചു. ഭക്ഷണത്തിന് നേതൃത്വം നല്‍കിയ ആളുകളോടും പരിസരവാസികളോടും അഭിപ്രായം ആരാഞ്ഞു. ഭക്ഷ്യവിഷബാധയേറ്റവരുടെ രക്തസാമ്പിളുകള്‍ കണ്ണൂരിലെ ലാബിലേക്ക് അയച്ചു. ഭക്ഷണങ്ങളുടെ സാമ്പിള്‍ പരിശോധന ഫലം മൂന്ന് ദിവസത്തിനകം ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

 

അതേസമയം ജില്ലാ കളക്ടര്‍ ഭണ്ഡാരീ സ്വാഗത് രണ്‍ബീര്‍ ചന്ദ് ചെറുവത്തൂരിലെ ആശുപത്രിയില്‍ ഉള്ളവരെ സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഭക്ഷ്യവിഷബാധയേറ്റ സംഭവത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി തന്നെ ജില്ലാ ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗം ഉദ്യോഗസ്ഥര്‍ ആശുപത്രിലും പിന്നീട് പ്രശ്‌നം ഉണ്ടായ ചാമുണ്ടേശ്വരി ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തിയിരുന്നു.