കൃഷ്ണൻ എരഞ്ഞിക്കൽ
|
അരീക്കോട്:കാൽപന്തുകളിയുടെ തറവാടായ തെരട്ടമ്മലിൽ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ പൂരത്തിന് വെള്ളിയാഴ്ച കൊടിയേറി. തെരട്ടമ്മൽ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഏഴാമത് സി.ജാബിർ കെഎം മുനീർ മെമ്മോറിയൽ മൈ.ജി അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഏറനാട് ഡയാലിസ് സെൻറർ പാലിയേറ്റീവ് കെയറിലേക്കുള്ള ധനശേഖരണവുമാണ് ടുർണമെന്റിലൂടെ സംഘാടകർ ലക്ഷ്യം വെക്കുന്നത്.
ടൂർണമെന്റിന്റെ വാശിയേറിയ ഉദ്ഘാടന മത്സരത്തിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് ,റിയൽ എഫ് സി തെന്നലയുമായി ഏറ്റുമുട്ടി ഇരു ടീമുകളും നൈജീരിയൻ താരങ്ങളെ ഉൾപ്പെടെ അണിനിരത്തിയാണ് പോരിനായി കളത്തിലേക്ക് കൊമ്പ് കോർക്കാൻ എത്തിയത്. സെവൻസ് ഫുട്ബോൾ അസോസിയേഷൻ കീഴിലുള്ള പ്രഗൽഭരായ 28 ടീമുകളാണ് ഇത്തവണ തെരട്ടമ്മൽ ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയത്തിൽ മാറ്റുരക്കുന്നത് . ആവേശത്തോടെയും ആരവത്തോടെയും കൂടിയാണ് ഇത്തവണയും മുഴുവൻ ഫുട്ബോൾ പ്രേമികളും ഫുട്ബോൾ ടൂർണമെന്റിനെ വരവേറ്റത് .വെടിക്കെട്ടും ശിങ്കാരിമേളം ഉൾപ്പെടെയുള്ള വർണാഭമായ പരിപാടികളോടെ ടൂർണമെൻറ് ആദ്യ മത്സരത്തിന് വെള്ളിയാഴ്ചതുടക്കമായി.
താൽക്കാലിക ഗാലറിയുടെ നിർമ്മാണം ഇതിനകം പൂർത്തിയായിട്ടുണ്ട്. എല്ലാവിധ സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചാണ് നിർമാണം പൂർത്തിയാക്കിയത് എന്ന് സംഘാടകർ പറഞ്ഞു. സാധാരണ രീതിയിൽ അഖിലേന്ത്യാ സെവൻസിന് കവുങ്ങ് കൊണ്ട് നിർമ്മിക്കുന്ന ഗ്യാലറിയാണ് ഉണ്ടാകാറ്.എന്നാൽ ഇത്തവണ അതിൽ നിന്ന് വ്യത്യസ്തമായി സ്റ്റീൽ ഗാലറിയാണ് തെരട്ടമ്മലിൽ ഒരുങ്ങിക്കഴിഞ്ഞത്.ഇതിൽ ഏകദേശം രണ്ടായിരത്തിൽ കൂടുതൽ ആളുകൾക്ക് ഒരേസമയം സുരക്ഷിതമായി ഇരുന്ന് മത്സരം കാണാൻ സാധിക്കുമെന്ന് സംഘാടകർ അറിയിച്ചു.കമ്മിറ്റി ചെയർമാൻ എൻ.കെ ഷൗക്കത്തലി അധ്യക്ഷതവഹിച്ചു.
പാലത്തിങ്ങൽ ബാപ്പുട്ടി, ടൂർണമെന്റ് കമ്മിറ്റി ജനറൽ കൺവീനർ എ ഹബീബുള്ള, എസ്.എഫ്.എ സംസ്ഥാന പ്രസിഡണ്ട് ഹംസ, എസ്.എഫ്.എ ജില്ലാ പ്രസിഡണ്ട് സലാഹുദ്ദീൻ, ടിപി അൻവർ, ഷിജോ ആനറാണി, എ.കെ സകീർ എന്നിവർ പങ്കെടുത്തു.സൗദി പൗരന്മാരായ മർവ അബ്ദുൽ അസീസ് എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.




