20
Jun 2023
Fri
20 Jun 2023 Fri

മുംബൈ: ലിവിങ് ടുഗദര്‍ പങ്കാളിയായ 32കാരി സരസ്വതിയെ 56കാരന്‍ മനോജ് സാനി കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കുകയും കുക്കറിലിട്ട് വേവിക്കുകയും ചെയ്ത സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. സരസ്വതിയെ ക്ഷേത്രത്തില്‍ വച്ച് മനോജ് വിവാഹം കഴിച്ചിരുന്നുവെന്നാണ് സരസ്വതിയുടെ സഹോദരിമാരുടെ വെളിപ്പെടുത്തല്‍. പൊലീസ് ഉദ്യോദസ്ഥനായ ജയന്ത് ബാബലേ ആണ് ഇക്കാര്യം അറിയിച്ചത്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം മൂലമാണ് സരസ്വതിയോ മനോജോ വിവാഹകാര്യം ആരോടും പറയാതിരുന്നത്. അപാര്‍ട്ട്‌മെന്റിനു സമീപത്തുള്ളവരോട് മനോജ് തന്റെ അമ്മാവന്‍ ആണെന്നായിരുന്നു സരസ്വതി പറഞ്ഞിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സരസ്വതിയുടെ മാതാപിതാക്കള്‍ ഏറെ മുമ്പ് മരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സരസ്വതിയും സഹോദരിമാരും ആശ്രമത്തിലാണ് വളര്‍ന്നു പഠിച്ചതെന്നും പൊലീസ് പറഞ്ഞു. സ്‌കൂള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച സരസ്വതി ജോലിയാവശ്യാര്‍ഥമാണ് മുംബൈയിലെത്തിയത്. മുംബൈയിലെ ബോറിവലിയിലെ റേഷന്‍ കടയില്‍ വച്ചാണ് അവിടുത്തെ ജീവനക്കാരനായ മനോജിനെ സരസ്വതി കാണുന്നത്.

തുടര്‍ന്ന് ഇരുവരും സുഹൃത്തുക്കളാവുകയും ബോറിവലിയിലെ തന്റെ വീട്ടില്‍ ഇയാള്‍ സരസ്വതിയെ താമസിപ്പിക്കുകയും ചെയ്തു. മൂന്നുവര്‍ഷം മുമ്പാണ് സരസ്വതിയും മനോജും ഇപ്പോള്‍ താമസിച്ചിരുന്ന അപാര്‍ട്ട്‌മെന്റില്‍ വാടകക്കാരായെത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് മനോജ് സരസ്വതിയെ കൊലപ്പെടുത്തിയത്. ഇലക്ട്രിക് വാള്‍ വാങ്ങിയ മനോജ് ഇതുപയോഗിച്ചാണ് സരസ്വതിയുടെ മൃതദേഹം മുറിച്ചു കഷ്ണങ്ങളാക്കിയത്. മുറിച്ചെടുത്ത ശരീരഭാഗങ്ങള്‍ ഇയാള്‍ കുക്കറിലിട്ട് വേവിക്കുകയും ചെയ്തു.

അപാര്‍ട്ട്‌മെന്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിച്ചതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. അപാര്‍ട്ട്‌മെന്റിന്റെ പല ഭാഗങ്ങളിലായി മൃതദേഹ ഭാഗങ്ങള്‍ ഇട്ടിരിക്കുകയായിരുന്നു. ചോര തളംകെട്ടികിടന്നിരുന്നു. ദുര്‍ഗന്ധം മറയ്ക്കാന്‍ മുറിയില്‍ മനോജ് നിരന്തരം സുഗന്ധം തളിച്ചിരുന്നു. മാസ്‌ക് ധരിച്ചായിരുന്നു ഇയാള്‍ അപാര്‍ട്ട്‌മെന്റില്‍ കഴിഞ്ഞിരുന്നത് എന്നും സമീപവാസികള്‍ പറഞ്ഞു.

മൂന്നു ദിവസമായി ഇയാള്‍ തെരുവുപട്ടികളെ ഊട്ടിയിരുന്നതായും പ്രദേശവാസികളെ ഉദ്ധരിച്ച് റിപോര്‍്ട്ടുകള്‍ വന്നിരുന്നു. സരസ്വതിയുടെ മൃതദേഹ ഭാഗങ്ങളാണോ ഇതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

അതേസമയം പിടിയിലായ മനോജ് പറയുന്നത് സരസ്വതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തുവെന്നാണ്. ഇത് ഇയാളുടെ രക്ഷപ്പെടാനുള്ള തന്ത്രമാണെന്നാണ് പൊലീസ് വിലയിരുത്തല്‍.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക