കാത്തിരിപ്പുകള്‍ക്കൊടുവില്‍ പൊന്നോണപ്പുലരിയെത്തി! തുമ്പപ്പൂവും മുക്കുറ്റിയും തെറ്റിയും ചേര്‍ന്നൊരുക്കിയ പൂക്കളങ്ങളാലും ഓണക്കോടിയുടെ പുതുമണത്താലും സമൃദ്ധിയുടെ ഓര്‍മ്മ പുതുക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികള്‍. അസമത്വങ്ങളും കള്ളവും ചതിയുമില്ലാത്ത ആ പഴയ മാവേലിക്കാലത്തിന്റെ ഓര്‍മ്മപ്പെടുത്തലുമായി, പ്രജാക്ഷേമ തല്‍പ്പരനായ മാവേലി തമ്പുരാനെ നാടും നഗരവും മനസ്സുനിറഞ്ഞ് വരവേല്‍ക്കുകയാണിന്ന്.
|
നാടൊട്ടുക്കും മാവേലി തമ്പുരാനെ സ്വീകരിക്കാന്‍ പൂക്കളങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ചോറും പരിപ്പും പായസവും കാളനും ഓലനും അടക്കം വിഭവസമൃദ്ധമായ ഇലസദ്യ തന്നെയാണ് തിരുവോണ നാളിലെ പ്രധാന ആകര്‍ഷണം. ജാതിമത ഭേദമന്യേ, ധനികനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ എവിടെയാണെങ്കിലും ‘മനുഷ്യന്’ എന്ന ഒറ്റ മനസ്സോടെ ഓരോ മലയാളിയും ഒന്നിക്കുന്ന കേരളത്തിന്റെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മയാണ് ഈ ആഘോഷം.
അത്തം മുതല്‍ തിരുവോണം വരെ: ഐതിഹ്യം ഇങ്ങനെ
കര്‍ക്കിടകത്തിന്റെ അവസാന നാളുകളില്‍ അത്തം പിറന്നതോടെയാണ് ഇത്തവണത്തെ ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ഓരോ ദിവസവും പൂക്കളത്തിന്റെ വലിപ്പവും ഭംഗിയും കൂട്ടി ഒടുവില്‍ പത്താം നാള് തിരുവോണത്തില്‍ എത്തുമ്പോള്‍ മലയാളിയുടെ മനസ്സിലും പൂക്കളത്തിന്റെ അഴകാണ്.
ALSO READ: ഇറാനുമായുള്ള എണ്ണക്കച്ചവടം: 4 ഇന്ത്യൻ കമ്പനികൾക്കും 3 ഇന്ത്യക്കാർക്കും വിലക്കേർപ്പെടുത്തി അമേരിക്ക
നാടെങ്ങും ഐശ്വര്യവും സന്തോഷവും നിറഞ്ഞ മഹാബലിയുടെ ഭരണകാലം ദേവന്മാരില് ഭയമുണര്‍ത്തി. മാവേലിയുടെ ധര്‍മ്മനിഷ്ഠയും ദാനശീലവും പരീക്ഷിക്കാന്‍ മഹാവിഷ്ണു വാമനനായി അവതരിക്കുകയായിരുന്നു. തപസ്സ് ചെയ്യാന്‍ മൂന്നടി മണ്ണ് ആവശ്യപ്പെട്ട വാമനന് മാവേലി അത് നല്കാന് സമ്മതിച്ചു. ഭീമാകാരനായി വളര്‍ന്ന വാമനന് ഒരടി കൊണ്ട് ഭൂമിയും രണ്ടാമത്തെ അടി കൊണ്ട് സ്വര്‍ഗ്ഗവും അളന്നെടുത്തു.
വാഗ്ദാനം പാലിക്കാന്‍ മൂന്നാമത്തെ അടിക്കായി തന്റെ ശിരസ്സ് കാട്ടിക്കൊടുത്ത മഹാബലിയെ വാമനന് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി എന്നാണ് ഐതിഹ്യം. എന്നാല്‍ പ്രജകളെ ജീവനുതുല്യം സ്നേഹിച്ച മാവേലിക്ക് വര്‍ഷത്തിലൊരിക്കല്‍ പ്രജകളെ കാണാന്‍ വിഷ്ണു വരം നല്കി. ആ വരത്തിന്റെ ഓര്‍മ്മയിലാണ് ഓരോ തിരുവോണ നാളിലും മാവേലി തമ്പുരാനെ സ്വീകരിക്കാന്‍ നമ്മള് വീടുകളും മനസ്സുകളും ഒരുക്കുന്നത്.
Tags: Thiruvonam celebration, Onam news Kerala, Mahabali story Malayalam, Onam Sadya, Kerala festival news, Onam wishes Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





