28
Dec 2023
Mon
28 Dec 2023 Mon

കൊച്ചി: പെരുമ്പാവൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ഷൂ എറിഞ്ഞ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കണ്ടാല്‍ അറിയാവുന്ന നാല് പേര്‍ക്ക് എതിരെയാണ് കേസ് എടുത്തത്. മനപൂര്‍വമായ നരഹത്യാക്കുറ്റമടക്കം ഐപിസി 283, 353, 34 വകുപ്പുകള്‍ കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തി. കുറുപ്പുംപടി പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മരണം വരെ സംഭവിക്കാവുന്ന കുറ്റമാണ് ചെയ്തതെന്ന് എഫ്‌ഐആറില്‍ പറയുന്നു. പ്രവര്‍ത്തകരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോതമംഗലത്തേക്കുള്ള യാത്രക്കിടെ ഓടക്കാലിയിലാണ് ബസിനുനേരെ കറുത്ത ഷൂ എറിഞ്ഞത്. ഇതേത്തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്കു നേരേ പൊലീസ് ലാത്തിവീശിയിരുന്നു. സ്ഥലത്തുണ്ടായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധക്കാരെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. പെരുമ്പാവൂര്‍ ഓടക്കാലിയില്‍ വച്ച് ഷൂ എറിഞ്ഞ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പെരുമ്പാവൂരില്‍ കരിങ്കൊടി കാണിക്കാനെത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും ചെയ്തു. പൊലീസ് നോക്കിനില്‍ക്കുമ്പോഴായിരുന്നു മര്‍ദനം.

കെ.എസ്.യു പ്രതിഷേധത്തോട് രൂക്ഷമായ ഭാഷയിലായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. ഏറിലേക്ക് പോയാല്‍ അതിന്റേതായ നടപടികള്‍ സ്വാഭാവികമായി സ്വീകരിക്കേണ്ടിവരുമെന്നും അപ്പോള്‍ വിലപിച്ചിട്ട് കാര്യമില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.