29
Oct 2024
Sat
29 Oct 2024 Sat
Rifadly Fahmi Zainal, Maitryee Shrikrishna

ചെന്നൈ: നൂറുകണക്കിന് കുടുംബങ്ങളുടെ നെഞ്ചിടിപ്പ് കൂട്ടി ആ വിമാനം ആകാശത്ത് കറങ്ങിയത് രണ്ടര മണിക്കൂര്‍. ജീവന്‍ കൈയില്‍ പിടിച്ച് 141 യാത്രക്കാര്‍. (Trichy flight scare: Pilot Daniel Pelisa is the real hero) ഒടുവില്‍ സിനിമാക്കഥകളിലെ ഹീറോയെ ഓരമിപ്പിച്ച് എല്ലാം ശുഭകരമാക്കി ഒരു പൈലറ്റ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുച്ചിറപ്പള്ളിയുടെ ആകാശത്ത് രണ്ടര മണിക്കൂറിലേറെ വട്ടമിട്ട് മനോധൈര്യം ഒന്നു കൊണ്ട് മാത്രം സുരക്ഷിത ലാന്‍ഡിങ് ഒരുക്കിയ എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് ഇക്രം റിഫാദ്‌ലി ഫഹ്‌മി സൈനിക്കും സഹ പൈലറ്റ് മൈത്രി ശ്രീകൃഷ്ണ ഷിറ്റോളിനും അഭിന്ദന പ്രവാഹം.

144 യാത്രക്കാരുമായി ഷാര്‍ജയിലേക്ക് പറന്നുയര്‍ന്ന ഉടനെ തന്നെ വിമാനത്തിന്റെ സാങ്കേതികത്തകരാര്‍ ശ്രദ്ധയില്‍ പെട്ടിരുന്നു. എന്നാല്‍, നിറയെ ഇന്ധനമുള്ള അടിയന്തര ലാന്റിങില്‍ ചെറുതായൊന്ന് പാളിയാല്‍ വന്‍ ദുരന്തമാവും ഫലം. ചക്രങ്ങള്‍ യഥാസ്ഥാനത്തല്ലാത്തതിനാലും ലാന്‍ഡിങ് ഗിയര്‍ ഉള്ളിലേക്ക് പോകാത്തതിനാലും റണ്‍വേയിലേക്ക് ഇടിച്ചിറക്കേണ്ടി വന്നാല്‍ എന്ത് സംഭവിക്കുമെന്നതിന് ഒരു ഊഹവുമില്ല.

പിന്നെ, പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം വിലപ്പെട്ട ജീവനുകളുമായി ആകാശത്തിനും ഭൂമിക്കുമിടയില്‍ രണ്ടര മണിക്കൂര്‍. ദുരന്തം കണ്‍മുന്നില്‍ നില്‍ക്കുമ്പോഴും പരിചയസമ്പത്തും മനോധൈര്യവും കൈവിടാതെയുള്ള കഠിന പ്രയത്‌നം. പ്രാര്‍ഥനകള്‍ നിറഞ്ഞ നിമിഷങ്ങള്‍.

ആകാശത്ത് വട്ടമിട്ട് ഇന്ധനമെല്ലാം ചോര്‍ത്തിക്കളഞ്ഞ് ലാന്‍ഡിങ്ങിനിടെയുള്ള തീ പിടുത്ത സാധ്യത ഇല്ലാതാക്കലായിരുന്നു പ്രഥമ ലക്ഷ്യം. അതിനുള്ള നടപടികളാണ് ക്യാപ്റ്റന്‍ ഫഹ്‌മി ആദ്യം സ്വീകരിച്ചത്. ഒപ്പം ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ പാകത്തിലുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ എയര്‍പോര്‍ട്ടില്‍ സന്ദേശവും കൈമാറി.

എയര്‍ ഇന്ത്യയുടെ എ.എക്സ്.ബി 613 വിമാനം രണ്ട് മണിക്കൂറും 33 മിനുട്ടിനും ശേഷം സുരക്ഷിതവും സന്തോഷകരവുമായ ലാന്‍ഡിങ്ങിന് കളമൊരുക്കിയതോടെ സമൂഹമാധ്യമങ്ങളില്‍ നിറയെ പൈലറ്റിനും ക്രൂവിനുമുള്ള മനസ്സറിഞ്ഞ അഭിനന്ദന പ്രവാഹമാണിപ്പോള്‍.

സാങ്കേതിക തകരാര്‍ കാരണം പറന്ന് മുന്നോട്ടുപോകാനും നിറയെ ഇന്ധനമുള്ളതിനാല്‍ ലാന്‍ഡ് ചെയ്യാനും പറ്റാത്ത വല്ലാത്തൊരു അവസ്ഥയിലാണ് വിമാനം പൈലറ്റ് സുരക്ഷിതമായി താഴെ ഇറക്കിയത്.

ഹൈഡ്രോളിക് ഫെയ്‌ലറിനെ തുടര്‍ന്ന് 21 തവണയാണ് എമര്‍ജന്‍സി ലാന്റിങിനായി വിമാനം ആകാശത്ത് കറങ്ങിയത്. ലാന്റിങ് ഗിയര്‍ ഇല്ലാതെയുള്ള ബെല്ലി ലാന്റിങിന് വേണ്ടി വിമാനത്താവളത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍, അവസാന ഘട്ടത്തില്‍ ലാന്റിങ് ഗിയര്‍ പ്രവര്‍ത്തന ക്ഷമമായതോടെ സാധാരണ ലാന്റിങ് തന്നെ സാധ്യമായി.

വെള്ളിയാഴ്ച വൈകീട്ട് 5.40ന് പറന്നുയര്‍ന്ന ട്രിച്ചി-ഷാര്‍ജ വിമാനം രാത്രി 8.15-ഓടെയാണ് ലാന്‍ഡിങ് നടത്തിയത്. രാത്രി എട്ടരയോടെ ഷാര്‍ജയില്‍ എത്തേണ്ട വിമാനമാണിത്. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തപ്പോള്‍ നിറഞ്ഞ കൈയടിയായിരുന്നു എങ്ങും.

പൈലറ്റിനെയും ക്യാബിന്‍ ക്രൂവിനെയും അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അടക്കമുള്ളവര്‍ രംഗത്തെത്തി. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച് അന്വേഷണത്തിന് ഉത്തരവിട്ട എയര്‍ ഇന്ത്യ അധികൃതര്‍ യാത്രാക്കാരെ മറ്റൊരു വിമാനത്തില്‍ ഷാര്‍ജയിലെത്തിക്കാന്‍ നടപടി സ്വീകരിച്ചതായും അറിയിച്ചു.

144 യാത്രക്കാരില്‍ 109 പേര്‍ മാത്രമാണ് തുടര്‍ന്ന് ഷാര്‍ജയിലേക്ക് പറക്കാന്‍ തയ്യാറായത്. ബാക്കിയുള്ളവര്‍ തല്‍ക്കാലത്തേക്ക് യാത്ര റദ്ദാക്കി.