കൊടൈക്കാനാലിൽ വിനോദസഞ്ചാരത്തിനെത്തിയ രണ്ട് യുവാക്കൾ ഹോട്ടൽ മുറിയിലെ ബാർബിക്യു ചിക്കൻ അടുപ്പിൽ നിന്നുള്ള പുക ശ്വസിച്ച് മരിച്ചു. ട്രിച്ചി സ്വദേശികളായ ആനന്ദ് പ്രഭു, ജയകണ്ണൻ എന്നിവരാണ് മരിച്ചത്.
|
കൊടൈക്കനാലിലെ ഹോട്ടലിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ബാർബിക്യു ചിക്കൻ പാചകം ചെയ്ത് കഴിച്ചശേഷം ഇരുവരും അടുപ്പിലെ കനൽ കെടുത്താതെ ഉറങ്ങാൻ കിടക്കുകയായിരുന്നു. നാലുപേരാണ് സംഘത്തിലുണ്ടായിരുന്നത്.
സംഘം ഒരുമിച്ചിരുന്നു മദ്യപിക്കുകയും ഭക്ഷണം കഴിച്ച ശേഷം രണ്ടു പേർ മറ്റൊരു റൂമിലേക്ക് മടങ്ങുകയുമായിരുന്നു. രാവിലെയും ആനന്ദ് പ്രഭുവിനെയും ജയകണ്ണനെയും വിളിക്കാനെത്തിയ സുഹൃത്തുക്കളായ ശിവശങ്കരും ശിവരാജുമാണ് ഇരുവരെയും അനക്കമറ്റ നിലയിൽ കാണുന്നത്. ഉടൻ ആംബുലൻസ് വിളിച്ചുവരുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ആനന്ദ് പ്രഭുവും ജയകണ്ണനും മരിച്ചിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. അസ്വാഭാവിക മരണത്തിന് കൊടൈക്കനാൽ പോലീസ് കേസെടുത്തിട്ടുണ്ട്.





