ജിദ്ദ ഉംറ കഴിഞ്ഞു നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിലെത്തിയ ഇടുക്കി സ്വദേശിനികൾ ജിദ്ദയിൽ മരിച്ചു. ഇടുക്കി– ചെങ്കുളം- മുതുവൻകുടി സ്വദേശിനി അലീമ (64), ഇടുക്കി-കുമാരമംഗലം-ഈസ്റ്റ് കലൂർ സ്വദേശിനി സുബൈദ മുഹമ്മദ് (65) എന്നിവരാണ് മരിച്ചത്. ഇരുവരും തീർഥാടനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ വിമാനത്താവളത്തിൽ എത്തിയതായിരുന്നു.
|
അറക്കൽ മീരാൻ മുഹമ്മദാണ് അലീമയുടെ ഭർത്താവ്. മൃതദേഹം കിങ് ഫഹദ് ഹോസ്പിറ്റൽ മോർച്ചറിയിൽ. കഴിഞ്ഞ മാസം 28ന് അടിമാലി അഖ്‌സ ഉംറ സർവീസിന് കീഴിൽ എത്തിയതായിരുന്നു ഇവർ ഉൾപ്പെട്ട സംഘം. തിങ്കളാഴ്ച മദീനയിൽ നിന്ന് ജിദ്ദയിലെത്തിയ ശേഷം കൊച്ചി വിമാനത്താവളം വഴി നാട്ടിലേക്ക് പോകുവാനായിരുന്നു തീരുമാനം. ഇതിനിടെ ജിദ്ദ വിമാനത്താവളത്തിൽവച്ച് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. വിമാനത്താവളത്തിൽ വച്ച് തന്നെ മരണം സംഭവിച്ചു.
സുബൈദ മുഹമ്മദ് കിംഗ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. ഭർത്താവ് മുഹമ്മദ് വെലമക്കുടിയിൽ. മക്കൾ – റജീന മുനീർ, റസിയ, മുഹമ്മദ് ഇബ്രാഹിം, റഹ്മത് ശംസുദ്ധീൻ. രണ്ട് പേരുടേയും മൃതദേഹങ്ങൾ ജിദ്ദയിൽ മറവ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ നടന്ന് വരുന്നതായി ജിദ്ദ കെഎംസിസി വെൽഫയർ വിങ് അറിയിച്ചു.


