28
Jan 2026
Thu
28 Jan 2026 Thu
kanpur police

UP socker: City journalist arrested, SI suspended for rape കാണ്‍പൂരിലെ സചേന്ദിയില്‍ പതിനാലുകാരിയെ പ്രാദേശിക മാധ്യമപ്രവര്‍ത്തകനും പോലീസ് ഉദ്യോഗസ്ഥനും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കാറിനുള്ളില്‍ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ വീടിന് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ എസ്യുവിയിലെത്തിയ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. പ്രതികളില്‍ ഒരാള്‍ പോലീസ് യൂണിഫോമിലായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തില്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ ശിവബരന്‍ യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ മറ്റൊരു പ്രതിയായ സബ് ഇന്‍സ്‌പെക്ടര്‍ (എസ്‌ഐ) അമിത് മൗര്യയെ പിടികൂടാനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

പ്രതിയായ സബ് ഇന്‍സ്‌പെക്ടര്‍ അമിത് മൗര്യയെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കൃത്യത്തിന് ഉപയോഗിച്ച കറുത്ത നിറത്തിലുള്ള എസ്യുവി (SUV) പോലീസ് കണ്ടുകെട്ടി. ഇയാളെ പിടികൂടാനായി നാല് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

ALSO READ: കള്ളക്കേസില്‍ 2000 ദിവസങ്ങള്‍ തടവറയ്ക്കുള്ളില്‍; സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ ഒടുവില്‍ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായുവിലേക്ക്

തിങ്കളാഴ്ച രാത്രി വീടിനടുത്തുള്ള പാടത്തേക്ക് പോയ പെണ്‍കുട്ടിയെ കറുത്ത എസ്യുവിയിലെത്തിയ രണ്ട് പേര്‍ ചേര്‍ന്ന് ബലമായി റെയില്‍വേ ലൈനിന് സമീപത്തേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ വെച്ച് ഒരാള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.

കുറ്റകൃത്യം നടന്ന പ്രദേശത്തെ പോലീസ് ഔട്ട്പോസ്റ്റില്‍ തന്നെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണ് പ്രതിയായ അമിത് മൗര്യ എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. കേസില്‍ സുതാര്യമായ അന്വേഷണം ഉറപ്പാക്കുമെന്ന് പോലീസ് കമ്മീഷണര്‍ അറിയിച്ചു.

സചേന്ദിയിലെ റെയില്‍വേ ട്രാക്കിന് സമീപമുള്ള വിജനമായ സ്ഥലത്തെത്തിച്ച് രണ്ട് മണിക്കൂറോളം കാറിനുള്ളില്‍ വെച്ച് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അര്‍ദ്ധരാത്രിയോടെ അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ വീടിന് മുന്നില്‍ ഉപേക്ഷിച്ചു. വിവരമറിഞ്ഞ് പെണ്‍കുട്ടിയുടെ സഹോദരന്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. പ്രതികളില്‍ ഒരാള്‍ പോലീസുകാരനാണെന്ന് പറഞ്ഞതോടെ പ്രാദേശിക പോലീസ് ഔട്ട്പോസ്റ്റില്‍ നിന്നും തങ്ങളെ മടക്കി അയച്ചതായി കുടുംബം ആരോപിച്ചു.

ചൊവ്വാഴ്ച മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ സമീപിച്ചതിനെത്തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം എന്നീ വകുപ്പുകള്‍ ചേര്‍ത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തുടക്കത്തില്‍ പ്രതികളുടെ പേരുകള്‍ ഉള്‍പ്പെടുത്താന്‍ പോലീസ് തയ്യാറായില്ലെന്നും കുടുംബം ആരോപിക്കുന്നു.

വസ്തുതകള്‍ വളച്ചൊടിച്ചതിനും കൃത്യമായ വകുപ്പുകള്‍ ചേര്‍ത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനും സചേന്ദി പോലീസ് സ്റ്റേഷന്‍ ഇന്‍-ചാര്‍ജ് വിക്രം സിംഗിനെ പോലീസ് കമ്മീഷണര്‍ രഘുബീര്‍ ലാല്‍ സസ്‌പെന്‍ഡ് ചെയ്തു.