13കാരിയായ മകൾ വൈഗയെ ശ്വാസംമുട്ടിച്ച ശേഷം പുഴയിൽ തള്ളിക്കൊന്ന കേസിൽ പിതാവ് സനു മോഹൻ കുറ്റക്കാരൻ എന്ന് കോടതി. എറണാകുളം പോക്സോ കോടതിയുടേതാണ് വിധി. സനു മോഹനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞു. കങ്ങരപ്പടി ഹാർമണി ഫ്ലാറ്റിൽ താമസിച്ചിരുന്ന വൈഗയെയും സനുവിനെയും 2021 മാർച്ച് 21ന് കാണാതായതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ തൊട്ടടുത്ത ദിവസം വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ കണ്ടെത്തുകയായിരുന്നു.
|
വൈഗയെ കൊന്ന ശേഷം സനു മോഹൻ നാടുവിടുകയായിരുന്നു. നാടുവിട്ട് ഒരു മാസത്തിനു ശേഷം കർണാടകയിലെ കാർവാറിൽ നിന്നാണു സനുവിനെ പൊലീസ് പിടികൂടിയത്. രാജ്യ വ്യാപകമായി തെളിവെടുപ്പു നടത്തേണ്ടി വന്ന അപൂർവം കൊലക്കേസിൽ ഒന്നായിരുന്നു ഇത്. തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗോവ, ബിഹാർ സംസ്ഥാനങ്ങളിൽ പോയി പൊലീസ് തെളിവു ശേഖരിച്ചു.
വൈഗ കൊലക്കേസിൽ 240 പേജുള്ള കുറ്റപത്രമാണ് കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ തൃക്കാക്കര പൊലീസ് സമർപ്പിച്ചത്. 300 സാക്ഷി മൊഴികളും ശാസ്ത്രീയ പരിശോധനാ ഫലവുമുൾപ്പെടെ നൂറോളം രേഖകളും 70 തൊണ്ടി സാധനങ്ങളും കുറ്റപത്രത്തോടൊപ്പം കോടതിയിൽ ഹാജരാക്കി. ഇവയുടെ പട്ടികയും വിശദാംശങ്ങളും ഉൾപ്പെടെ 1,200 പേജുള്ള ഡിജിറ്റൽ ഫയലാണ് തൃക്കാക്കര പൊലീസ് കുറ്റപത്രത്തിന്റെ ഭാഗമായി തയാറാക്കിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





