22
Aug 2023
Sun
22 Aug 2023 Sun

ജിദ്ദ: ഇശലുകളുടെ വാനമ്പാടി വിളയില്‍ ഫസീലയുടെ പേരില്‍ സര്‍ക്കാര്‍ ബഹുമതി ഏര്‍പ്പെടുത്തണമെന്ന് ഇശല്‍ കലാവേദി ജിദ്ദ. ‘മരിക്കാത്ത ഓര്‍മകളില്‍ വിളയില്‍ ഫസീല’ എന്ന പേരില്‍ ഇശല്‍ കലാ വേദി ജിദ്ദയില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ സംസാരിച്ചവരെല്ലാം ഈ ആവശ്യം ഉന്നയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജനുവരിയില്‍ വിളയില്‍ ഫസീല ജിദ്ദയില്‍ വന്നപ്പോള്‍ അവരുടെ അവസാനത്തെ വിദേശ പ്രോഗ്രാമിന് ആതിഥേയത്വം വഹിച്ചത് ഇശല്‍ കലാവേദിയായിരുന്നുവെന്ന് സംഘാടകര്‍ അനുസ്മരിക്കുകയും പരേതയ്ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു. ഒരു കാലഘട്ടത്തിന്റെ ഗാനതരംഗമായിരുന്ന ഫസീലയുടെ പാട്ടുകള്‍ പുതിയ തലമുറയിലെ സംഗീതപ്രേമികള്‍ക്ക് വേണ്ടി ശേഖരിക്കുകയും അക്കാദമിക തലത്തില്‍ അവ സംരക്ഷിക്കുകയും വേണം. ഇക്കാര്യത്തിനായി സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റേയും സംഗീത നാടക അക്കാദമിയുടേയും പ്രവാസി സാംസ്‌കാരിക പ്രവര്‍ത്തകര്‍ ശബ്ദമുയര്‍ത്തണമെന്നും ഇശല്‍ കലാവേദി ആവശ്യപ്പെട്ടു.

ജിദ്ദയില്‍ അവസാനമായി നടന്ന വിളയില്‍ ഫസീല നൈറ്റ് സംഘടിപ്പിച്ചതിന്റെ ഓര്‍മകള്‍ സെക്രട്ടറി ഷാജഹാന്‍ ഗുഡല്ലൂര്‍ സ്വഗതപ്രസംഗത്തില്‍ അനുസ്മരിച്ചു. ഫൈസല്‍ മൊറയൂര്‍ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ മുസാഫിര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വിളയില്‍ ഫസീല കഴിഞ്ഞ അഞ്ചു പതിറ്റാണ്ട് മാപ്പിള ഗാനശാഖയ്ക്ക് നല്‍കിയ അമൂല്യസംഭാവനകളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

ജിദ്ദ പൗരാവലി ചെയര്‍മാന്‍ കബീര്‍ കൊണ്ടോട്ടി, ഇശല്‍ കലാവേദി ചെയര്‍മാന്‍ ബഷീര്‍ തിരൂര്‍, രക്ഷാധികാരി ഇബ്രാഹിം ഇരിങ്ങല്ലൂര്‍, ഹസന്‍ കൊണ്ടോട്ടി, സാദിഖലി തുവ്വൂര്‍, ജാഫറലി പാലക്കോട്, അബ്ദുല്‍ സലാം, റജിയ വീരാന്‍, ഇശല്‍ വനിതാ വിഭാഗം പ്രസിഡന്റ് ഹസീന അഷ്‌റഫ്, ജ്യോതി കുമാര്‍, സലീന മുസാഫിര്‍. റെമി ഹരീഷ്, ഇശല്‍ കണ്‍വീനര്‍ ഇബ്രാഹിം കണ്ണൂര്‍ തുടങ്ങിയവരും സംസാരിച്ചു.

ഫസീലയുടെ മറക്കാനാവാത്ത ചില പാട്ടുകളില്‍ നിന്നുള്ള വരികള്‍ ആലപിച്ചാണ് ഗായകന്‍ മുഹമ്മദ് കുട്ടി അരിമ്പ്ര, ഫസീലയെ അനുസ്മരിച്ചത്. ഗഫൂര്‍, സുല്‍ഫി അഷ്‌റഫ് ചെറുകോട്, രാംനാസ്, റഫീഖ് കൊണ്ടോട്ടി, ശാഹുല്‍ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു