26
Mar 2024
Wed
26 Mar 2024 Wed

കോട്ടയം: പാലാ പൂവരണിയിൽ കുടുംബത്തിലെ അ‍ഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്നു കത്തുകൾ കണ്ടെത്തി. രണ്ടു കത്തുകൾ സഹോദരങ്ങൾക്കും ഒരു കത്ത് വാടകവീടിന്റെ ഉടമസ്ഥനുമായി എഴുതി വച്ചാണ് കുടുംബം ജീവനോടിക്കയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ രാവിലെയാണ് ഉരുളികുന്നം ഞണ്ടുപാറ സ്വദേശി കുടിലിപ്പറമ്പിൽ ജെയ്‌സൺ തോമസ് (42), ഭാര്യ ഇളങ്ങുളം കളരിയ്ക്കൽ കുടുംബാംഗം മെറീന (28) മക്കളായ ജെറാൾഡ് (4),ജെറീന (2), ജെറിൽ (7 മാസം) എന്നിവരെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഭാര്യയെ തലയ്ക്കടിച്ചും കുട്ടികളെ ശ്വാസം മുട്ടിച്ചും കൊന്നശേഷം ജെയ്‌സൺ ജീവനൊടുക്കി എന്നാണു പ്രാഥമിക നിഗമനം.

വീടിന്റെ വാതിൽക്കൽ നിന്നാണ് ആദ്യത്തെ കത്ത് കിട്ടിയത്. സഹോദരനുള്ളതായിരുന്നു ഈ കത്ത്. നാട്ടുകാരെക്കൂടി കൂട്ടി വേണം അകത്തു കയറാൻ എന്നാണ് കത്തിൽ പറയുന്നത്. വാടകവീട് മാറാൻ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് ജെയ്‌സൺ തോമസ് സഹോദരനെ വിളിച്ചുവരുത്തിയത്. രാവിലെ ഏഴു മണിയോടെ ജെയ്സൻ മൂത്ത സഹോദരനെ ഫോൺ വിളിക്കുന്നത്. വാടകവീട് മാറണമെന്നും സാധനങ്ങൾ മാറ്റാൻ സഹായിക്കണമെന്നും അഭ്യർഥിച്ചുകൊണ്ടായിരുന്നു ഫോൺവിളി.

പിന്നീട് അകത്തുനിന്ന് രണ്ടു കത്തുകൾ കൂടി കണ്ടെടുത്തു. ഒന്ന് ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഉടമയ്ക്കുള്ളതായിരുന്നു. വീട്ടിലെ സാധന സാമഗ്രികളെല്ലാം സഹോദരങ്ങൾക്ക് കൈമാറണമെന്നാണ് ഈ കത്തിൽ എഴുതിയിരുന്നത്. അമ്മയുടെ അടുത്തേക്കു പോവുകയാണെന്നും, തന്റെ ഫോൺ മൂത്ത സഹോദരനു നൽകണമെന്നും മൂന്നാമത്തെ കത്തിലും എഴുതിയിരുന്നു. മൂന്നു കത്തുകളും ജെയ്സന്റെ കൈപ്പടയിൽ എഴുതിയതായിരുന്നു.

15 മാസത്തോളമായി പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്‌ക്ക് താമസിക്കുകയായിരുന്നു ജെയ്സനും കുടുംബവും. ഇവർ ഉരുളികുന്നം സ്വദേശികളാണ്. ഒരു സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായിരുന്നു ജെയ്സൻ.
ജീവനൊടുക്കാൻ ഉള്ള കാരണം
സാമ്പത്തിക ബാധ്യതയാകാം എന്ന സൂചനയാണ് പൊലീസ് നൽകുന്നത്. എന്നാല് മരണകാരണത്തെക്കുറിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

Pala family death 3 leters found reason not clear yet