27
Dec 2024
Wed
27 Dec 2024 Wed
bank officials saves doctor from digital arrest fraud

കോട്ടയം ചങ്ങനാശേരിയില്‍ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പിനിരയായ ഡോക്ടറെ രക്ഷിച്ച് എസ്ബിഐ ബാങ്ക് ശാഖാ അധികൃതര്‍. തട്ടിപ്പുകാരുടെ കെണിയില്‍ വീണ ഡോക്ടര്‍ ബാങ്കിലെത്തി 5.25 ലക്ഷം തട്ടിപ്പ് സംഘത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ സംശയം തോന്നിയ ബാങ്ക് അധികൃതര്‍ ഡോക്ടറോടു ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് സംഘമാണോ ഇതിനു പിന്നിലെന്ന സംശയം ഉയര്‍ത്തിയെങ്കിലും ഡോക്ടര്‍ സുഹൃത്തിനാണ് പണം നല്‍കിയതെന്നു പറയുകയായിരുന്നു. എന്നാല്‍ ഡല്‍ഹിയിലുള്ള എസ്ബിഐയുടെ പ്രത്യേക മോണിറ്ററിങ് സംവിധാന ചുമതലയുള്ള ഉദ്യോഗസ്ഥര്ക്കും  പണം തട്ടിപ്പ് സംഘത്തിനാണ് കൈമാറുന്നതെന്ന സംശയം ഉയരുകയും ഇവിടുത്തെ ഉദ്യോഗസ്ഥര്‍ ചങ്ങനാശ്ശേരി ബ്രാഞ്ചില്‍ ഇക്കാര്യം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ട്രാന്‍സാക്ഷന്‍ തടഞ്ഞുവയ്ക്കുകയും വിവരം സൈബര്‍ സെല്ലിനെ അറിയിക്കുകയുമായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. മുംബൈ പോലീസ് ആണെന്ന് പറഞ്ഞ് ഡോക്ടറെ വിളിച്ച തട്ടിപ്പ് സംഘം ഇദ്ദേഹത്തിന് വന്ന കൊറിയറില്‍ രാസവസ്തുക്കള്‍ ഉണ്ടായിരുന്നുവെന്നും അറസ്റ്റ് രേഖപ്പെടുത്തിയതായും അറിയിക്കുകയായിരുന്നു. ജാമ്യത്തില്‍ ഇറങ്ങണമെങ്കില്‍ 30 ലക്ഷം രൂപ കൈമാറണമെന്നും ആവശ്യപ്പെട്ടു. ഇതുകേട്ട് ഭയന്നുപോയ ഡോക്ടര്‍ തട്ടിപ്പുസംഘത്തിന്റെ നിര്‍ദേശപ്രകാരം ആദ്യഘട്ടമായി 5.25 ലക്ഷം രൂപ ബാങ്കിലെത്തി ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു.

ഡല്‍ഹിയിലെ എസ്ബിഐ ഉദ്യോഗസ്ഥരുടെ വിശദീകരണത്തെ തുടര്‍ന്ന് ചങ്ങനാശ്ശേരി ബാങ്ക് മാനേജര്‍ തിരുവനന്തപുരത്തുള്ള സൈബര്‍ സെല്ലിന് വിവരം കൈമാറി. ഇവര്‍ വിവരം ചങ്ങനാശേരി പോലീസിനെ കൈമാറുകയും ചെയ്തു. ചങ്ങനാശേരി പോലീസ് ഡോക്ടറുടെ വീട്ടില്‍ എത്തി കോളിങ് ബെല്‍ അടിച്ചെങ്കിലും ഡോക്ടര്‍ വാതില്‍ തുറക്കാന്‍ തയാറായില്ല. തുടര്‍ന്ന് വാതില്‍ ചവിട്ടി പൊളിച്ചാണ് പോലീസ് സംഘം അകത്തുകടന്നത്. ഇതോടെയാണ് ഡോക്ടര്‍ക്ക് താന്‍ ഇതുവരെയും താന്‍ തട്ടിപ്പ് സംഘത്തിന്റെ ഡിജിറ്റല്‍ പിടിയിലാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമായത്.

ALSO READ: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; റിട്ടയേഡ് എന്‍ജിനീയര്‍ക്ക് 10 കോടി രൂപ നഷ്ടമായി