ന്യൂഡല്‍ഹി: ആറ്റിങ്ങലില്‍ ഭര്‍തൃമാതാവിനെയും നാലുവയസ്സുകാരിയായ മകളെയും കൊലപ്പെടുത്തിയ കേസില്‍ ഇരട്ടജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട രണ്ടാംപ്രതി അനുശാന്തിക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. കാഴ്ച തകരാറിന് ചികില്‍സിക്കുന്നതിന് ജാമ്യം ആവശ്യപ്പെട്ടാണ് അനുശാന്തി സുപ്രിംകോടതിയെ സമീപിച്ചത്. ശിക്ഷാവിധി റദ്ദാക്കണമെന്ന ഹരജി തീര്‍പ്പാക്കുന്നതുവരെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ജാമ്യം അനുവദിക്കുന്നതെന്നും ജാമ്യത്തിനുള്ള ഉപാധികള്‍ വിചാരണ കോടതി തീരുമാനിക്കുമെന്നും സുപ്രിംകോടതി വ്യക്തമാക്കി.
|
നേരത്തെ കണ്ണിന്റെ ചികില്‍സയ്ക്കായി അനുശാന്തിക്ക് സുപ്രിംകോടതി രണ്ടുമാസത്തെ പരോള്‍ അനുവദിച്ചിരുന്നു. 2014ലായിരുന്നു അനുശാന്തിയുടെ ഭര്‍തൃമാതാവ് ഓമന(57), മകള്‍ സ്വാസ്തിക എന്നിവര്‍ കൊല്ലപ്പെട്ടത്. അനുശാന്തിയുടെ കാമുകനും സഹപ്രവര്‍ത്തകനുമായ ആക്കുളം കരിമണല്‍ സ്വദേശി നിനോ മാത്യുവായിരുന്നു ഇരുവരെയും കൊലപ്പെടുത്തിയത്. അനുശ്രീ ആയിരുന്നു ഇതിന് ഒത്താശചെയ്തതും കൊലപാതകം ആസൂത്രണംചെയ്‌തെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയുണ്ടായി.
തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കൃത്യം നിര്‍വഹിച്ച നിനോ മാത്യുവിന് വധശിക്ഷയും അനുശാന്തിക്ക് ഇരട്ടജീവപര്യന്തവുമാണ് വിധിച്ചത്. നിനോ മാത്യുവിന്റെ വധശിക്ഷ ഹൈക്കോടതി പിന്നീട് ഇളവ് ചെയ്തിരുന്നു. പരോളില്ലാതെ 25 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയെന്ന് വ്യക്തമാക്കിയാണ് കോടതി വധശിക്ഷ ഇളവ് ചെയ്തത്. എന്നാല്‍, അനുശാന്തിയുടെ ശിക്ഷ ഹൈക്കോടതി ശരിവെയ്ക്കുകയുംചെയ്തു.
ടെക്‌നോപാര്‍ക്കില്‍ സ്വകാര്യ കമ്പനിയിലെ അസോസിയേറ്റ് പ്രോജക്ട് ഓഫിസറായിരുന്നു നിനോ മാത്യു. ഇതേ കമ്പനിയിലെ ടീം ലീഡറായിരുന്നു അനുശാന്തി. ആറുവര്‍ഷം ഇരുവരും ഇതേ കമ്പനിയിലാണ് ജോലിനോക്കിയിരുന്നത്. ജോലി സ്ഥലത്തം പരിചയം പ്രണയമായി വളരുകയായിരുന്നു. ഇവരുടെ ബന്ധം അറിഞ്ഞ അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷ് ഇത് ചോദ്യംചെയ്തു. തുടര്‍ന്ന് ഭര്‍ത്താവിനെയും കുഞ്ഞിനെയും ഒഴിവാക്കി ഒരുമിച്ചുജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു അനുശാന്തി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





