26
May 2025
Thu
26 May 2025 Thu
Pakistan shelling

കുപ്‌വാര: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ വീണ്ടും പ്രകോപന നടപടിയുമായി പാകിസ്താന്‍. (Pakistan shelled four places including Kupwara; India retaliated) പൂഞ്ചിന് പിന്നാലെ നാലിടങ്ങളില്‍ കൂടി പാകിസ്താന്‍ സേന കനത്ത ഷെല്ലാക്രമണം നടത്തി. കുപ്‌വാര, ബാരാമുല്ല, ഉറി, അക്‌നൂര്‍ എന്നിവിടങ്ങളിലാണ് ആക്രമണം നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുപ്‌വാരയിലെ കര്‍ണാ സെക്ടറിലാണ് ഷെല്ലുകളും മോര്‍ട്ടാറും ഉപയോഗിച്ച് അര്‍ധരാത്രിയില്‍ ആക്രമണം നടത്തിയത്. നിരവധി വീടുകള്‍ക്ക് തീപിടിച്ചു. ഉറിയില്‍ നാഷണല്‍ ഹൈഡ്രോ പവര്‍ കോര്‍പറേഷന്‍ (എന്‍.എച്ച്.പി.സി) ഓഫീസിന് സമീപം ഷെല്ലുകള്‍ പതിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ALSO READ: പൂഞ്ചില്‍ കനത്ത ഷെല്ലാക്രമണം; സൈനികന്‍ ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു; അതിര്‍ത്തി പ്രദേശങ്ങളിലുള്ളവരെ മാറ്റും

പാക് ഷെല്ലാക്രമണത്തിനെതിരെ അതിശക്തമായി ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. നിരവധി പേര്‍ കൊല്ലപ്പെട്ടു. സൈനിക പോസ്റ്റുകള്‍ തകര്‍ത്തതായും അധികൃതര്‍ പറഞ്ഞു. പാക് വെടിവെപ്പ് ആരംഭിച്ചതിന് പിന്നാലെ കര്‍ണായിലെ പ്രദേശവാസികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് സൈന്യം മാറ്റിയിരുന്നു.

അതേസമയം, പൂഞ്ച് ജില്ലയില്‍ കഴിഞ്ഞ ദിവസം പാക് സേന നടത്തിയ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ സൈനികന്‍ വീരമൃത്യു വരിച്ചു. ലാന്‍സ് നായിക് ദിനേശ് കുമാറാണ് കൊല്ലപ്പെട്ടത്. വെടിവെപ്പിലും ഷെല്ലാക്രമണത്തിലും നാല് കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചിരുന്നു. 57 പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് സൂചന. പൂഞ്ച് ജില്ലാ ആസ്ഥാനം, ബാലാക്കോട്ട്, മെന്ദര്‍, മാങ്കോട്ട്, കൃഷ്ണ ഗാട്ടി, ഗുല്‍പൂര്‍, കേര്‍ണി എന്നിവിടങ്ങളിലെല്ലാം ഷെല്ലാക്രമണമുണ്ടായി. ഇവിടങ്ങളില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുണ്ടായി.