26
Jun 2025
Wed
26 Jun 2025 Wed
Visakhapatnam information leake

കൊച്ചി: കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേരളത്തില്‍ 950 പേരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയെന്നവകാശപ്പെട്ട് എന്‍ഐഎ. (NIA claims found PFI’s hit lists with over 950 names from Kerala) പാലക്കാട് സ്വദേശികളായ മുഹമ്മദ് ബിലാല്‍, റിയാസുദ്ദീന്‍, അന്‍സാര്‍ കെപി, ഷഹീര്‍ കെ വി എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കൊച്ചി എന്‍ഐ കോടതിയില്‍ അന്വേഷണ ഏജന്‍സി ഇക്കാര്യം സമര്‍പ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം 2022 മെയിലാണ് എന്‍ഐ കേസ് രജിസ്റ്റര്‍ ചെയ്തത്. 2022 ഡിസംബറില്‍ പാലക്കാട് ശ്രീനിവാസന്‍ കൊലക്കേസ് എന്‍ഐഎ ഏറ്റെടുത്തിരുന്നു. തുടര്‍ന്ന് രണ്ട് കേസുകളും ഒരുമിച്ചു ചേര്‍ക്കുകയായിരുന്നു.

പിഎഫ്‌ഐയുടെ റിപോര്‍ട്ടര്‍ വിങ് ആണ് തങ്ങള്‍ക്ക് ഭീഷണിയാവാന്‍ സാധ്യതയുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കുന്നതെന്ന് എന്‍ഐഎ പറയുന്നു. തുടര്‍ന്ന് സര്‍വീസ് വിങ് ഇവരെ ഇല്ലാതാക്കുന്ന ചുമതല ഏറ്റെടുക്കുന്നു. കേഡര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിന് ഫിസിക്കല്‍ ട്രെയ്‌നിങ് വിഭാഗം ഉണ്ടെന്നും എന്‍ഐഎ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ അവകാശപ്പെടുന്നു.

51ആം പ്രതി സിറാജുദ്ദീനില്‍ നിന്ന് 240 പേരുടെ ലിസ്റ്റും 15ആം പ്രതി അബ്ദുല്‍ വാഹിദില്‍ നിന്ന് അഞ്ചു പേരുടെ ലിസ്റ്റും കണ്ടെത്തിയതായാണ് എന്‍ഐഎ പറയുന്നത്. അബ്ദുല്‍ വാഹിദ് ഒളിവിലാണ്. 69ആം പ്രതിയായ അയ്യൂബ് ടിഎയുടെ പക്കല്‍ നിന്ന് 500 പേരുടെ പട്ടികയാണത്രെ കിട്ടിയത്.

എന്നാല്‍, ആരോപണങ്ങള്‍ കുറ്റാരോപിതര്‍ നിഷേധിച്ചു. യാതൊരു തെളിവുകളുമില്ലാതെ കെട്ടിച്ചമച്ചതാണ് ഈ ആരോപണങ്ങളെന്നും തങ്ങള്‍ നിരപരാധികളാണെന്നും അവര്‍ വ്യക്തമാക്കി. മൂന്ന് വര്‍ഷമായി ജയിലില്‍ കഴിയുന്നു. കേസിന്റെ അന്വേഷണം അവസാനിച്ചതാണ്. വിചാരണ ആരംഭിക്കാന്‍ വൈകുമെന്നതിനാല്‍ ജാമ്യം അനുവദിക്കണമെന്നും നാലുപേരും വാദിച്ചു.

ഇരുഭാഗവും കേട്ട കോടതി, പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതായതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്ന് വ്യക്തമാക്കി. അന്തിമ റിപോര്‍ട്ട് സമര്‍പ്പിച്ചതിനാല്‍ വിചാരണ ഉടന്‍ ആരംഭിക്കാനാവുമെന്നും കോടതി നിരീക്ഷിച്ചു.