ഗസ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 28 പലസ്തീനികള്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ മാസം നിലവില്‍ വന്ന അമേരിക്കന്‍ മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഏറ്റവും വലിയ ലംഘനങ്ങളിലൊന്നാണിത്. ഇസ്രായേല്‍ ബോംബാക്രമണത്തില്‍ കുറഞ്ഞത് 77 പലസ്തീനികള്‍ക്ക് പരിക്കേറ്റതായും ഗാസയിലെ പലസ്തീന്‍ ആരോഗ്യ മന്ത്രാലയം ബുധനാഴ്ച പ്രാഥമിക കണക്കനുസരിച്ച് അറിയിച്ചു.
|
ലബനാനിലെ ഫലസ്തീനി അഭയാര്‍ഥി ക്യാമ്പിനു നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 14 പേരും കൊല്ലപ്പെട്ടു അധിനിവിഷ്ട സിറിയന്‍ പ്രദേശം സന്ദര്‍ശിച്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ നടപടിക്കെതിരെ യു.എന്നും അറബ് രാജ്യങ്ങളുംരംഗത്തെത്തി. ഗസ്സയില്‍ സ്ഥിതി ദയനീയമെന്ന് ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കുള്ള യു.എന്‍ ഏജന്‍സി മേധാവി അറിയിച്ചു.
തെക്കന്‍ ഗസയിലെ ഖാന്‍ യൂനിസിനടുത്തുള്ള അല്‍-മവാസി പ്രദേശം ഉള്‍പ്പെടെ മൂന്നിടങ്ങളെയാണ് ഇസ്രായേല്‍ പ്രധാനമായും ആക്രമണങ്ങളില്‍ ലക്ഷ്യമിട്ടത്. പലായനം ചെയ്ത പലസ്തീന്‍ കുടുംബങ്ങളെക്കൊണ്ട് നിറഞ്ഞ കിഴക്കന്‍ ഗാസ സിറ്റിയിലെ ഷുജായിയ പ്രദേശത്തെ ഒരു കവലയിലും ഇസ്രായേല്‍ ആക്രമണം നടത്തി. സെയ്തൂനിന് സമീപത്തെ ഒരു കെട്ടിടത്തിന് നേരെ നടന്ന ആക്രമണത്തില്‍ ഒരു കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു.
ALSO READ: ഉറങ്ങിക്കിടന്ന മകളെ ഭീഷണിപ്പെടുത്തി മൂന്ന് തവണ ബലാല്‍സംഗം ചെയ്തു; പിതാവിന് 178 വര്‍ഷം കഠിന തടവ്
വെടിനിര്‍ത്തല്‍ നാല്‍പത് ദിവസം പിന്നിടുമ്പോള്‍ നാനൂറിലേറെ തവണയാണ് ഇസ്രായേല്‍ കരാര്‍ ലംഘിച്ചത്. ഇതിലൂടെ 300ല്‍ അധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.
ശക്തമായ പ്രതിഷേധവുമായി ഹമാസ്
വെടിനിര്‍ത്തല്‍ കരാര്‍ മറയാക്കി ക്രൂരമായ വംശഹത്യ തുടരാനുള്ള ഇസ്രായേല്‍ നടപടിയെ ചെറുക്കാന്‍ ലോകരാജ്യങ്ങള്‍ തയാറാകണമെന്നും ഹമാസ് ആവശ്യപ്പെട്ടു. വെടിനിര്‍ത്തല്‍ ലംഘനം ഗുരുതര സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് യു.എന്‍ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടി.
സിറിയയില്‍ നെതന്യാഹുവിന്റെ സന്ദര്‍ശനം
അതിനിടെ, അധിനിവിഷ്ട ദക്ഷിണ സിറിയന്‍ പ്രദേശത്ത് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു നടത്തിയ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധം ശക്തമായി. സിറിയയും ജോര്‍ദാന്‍ ഉള്‍പ്പെടെ വിവിധ അറബ് രാജ്യങ്ങളും ഇതിനെതിരെ രംഗത്തുവന്നു.
നെതന്യാഹുവിന്റെ നടപടി ആശങ്ക സൃഷ്ടിക്കുന്നതായി യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടറസ് പറഞ്ഞു.ഗസയില്‍ കൂടുതല്‍ സഹായം എത്തിയില്ലെങ്കില്‍ മാനുഷിക പ്രതിസന്ധി തീവ്രമാകുമെന്ന് ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കള്ള യു.എന്‍ ഏജന്‍സി മേധാവി ഫിലപ്പെ ലസ്സാരിനി ചൂണ്ടിക്കാട്ടി.
ദക്ഷിണ ലബനാനിലെ ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പിനു നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 14 പേര്‍ കൊല്ലെപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരു വര്‍ഷം മുമ്പ് ഹിസ്ബുല്ലയുമായി വെടിനിര്‍ത്തല്‍ നിലവില്‍ വന്നശേഷം നടക്കുന്ന വന്‍ ആക്രമണം കൂടിയാണിത്.
തീരദേശ പട്ടണമായ ഐനുല്‍ ഹില്‍വ അഭയാര്‍ഥി ക്യാമ്പിലെ മസ്ജിദിന്റെ പാര്‍ക്കിങ്ങിനു നേരെയായിരുന്നു ബോംബിങ്. രാജ്യത്തെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പുകളിലൊന്നായ ഐനുല്‍ ഹില്‍വയില്‍ 64,000ത്തോളം പേര്‍ താമസിക്കുന്നുണ്ട്.





