2024-ല്‍ ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തുവെന്ന കേസില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് മൊയ്ദ് ഖാനെ അയോധ്യയിലെ പോക്‌സോ കോടതി വെറുതെ വിട്ടു. കുറ്റകൃത്യത്തില്‍ മൊയ്ദ് ഖാന് പങ്കുണ്ടെന്ന് തെളിയിക്കാന്‍ ഡിഎന്‍എ പരിശോധനയിലൂടെയോ മറ്റ് പ്രോസിക്യൂഷന്‍ തെളിവുകളിലൂടെയോ സാധിക്കാത്തതിനെത്തുടര്‍ന്നാണ് വിധി. എന്നാല്‍ കേസിലെ മറ്റൊരു പ്രതിയും മൊയ്ദ് ഖാന്റെ ജോലിക്കാരനുമായിരുന്ന രാജുവിനെ കോടതി കുറ്റക്കാരനായി കണ്ടെത്തി.
|
മൊയ്ദ് ഖാന്‍ അറസ്റ്റിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സും ബേക്കറിയും ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ യുപി സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കിയിരുന്നു. നിയമവിരുദ്ധ നിര്‍മ്മാണം എന്ന് ആരോപിച്ചായിരുന്നു അന്ന് നടപടി എടുത്തത്.
ALSO READ: ദേ പോകുന്നു താഴോട്ട്; സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു
കുറ്റകൃത്യം നടന്ന സ്ഥലത്തെക്കുറിച്ച് പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങളില്‍ വൈരുദ്ധ്യമുണ്ടെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. എഫ്ഐആറില്‍ പറഞ്ഞിരുന്ന ബേക്കറിയിലല്ല കുറ്റകൃത്യം നടന്നതെന്ന് അന്വേഷണത്തില്‍ പിന്നീട് വ്യക്തമായിരുന്നു.
ഈ കേസിനെത്തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ വലിയ രാഷ്ട്രീയ പോരാട്ടം നടന്നിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയിലും തെരഞ്ഞെടുപ്പ് റാലികളിലും ഈ വിഷയം ഉയര്‍ത്തിക്കാട്ടിയിരുന്നു.
ബുള്‍ഡോസര്‍ നീതി
കുറ്റാരോപിതരുടെ വീടുകളും സ്ഥാപനങ്ങളും പൊളിച്ചുനീക്കുന്ന ബിജെപി സര്‍ക്കാരിന്റെ രീതിക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. 2025 നവംബറില്‍, കൃത്യമായ നിയമനടപടികള്‍ പാലിക്കാതെ ഒരാളുടെ വീട് പൊളിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
അഖിലേഷ് യാദവിന്റെ പ്രതികരണം
മൊയ്ദ് ഖാനെ വെറുതെ വിട്ടതിന് പിന്നാലെ ബിജെപിക്കെതിരെ കടുത്ത വിമര്‍ശനവുമായി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്തെത്തി. ‘അന്യായമായി വീടുകള്‍ തകര്‍ത്ത ബിജെപിയുടെ പക്കല്‍, ജനങ്ങളുടെ അന്തസ്സും ആഭിമാനവും വീണ്ടെടുക്കാന്‍ സഹായിക്കുന്ന ഏതെങ്കിലും ബുള്‍ഡോസര്‍ ഉണ്ടോ?’ എന്ന് അദ്ദേഹം ചോദിച്ചു. സത്യം എല്ലാ ഗൂഢാലോചനയേക്കാളും വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൊയ്ദ് ഖാനെ ബലാത്സംഗക്കേസില്‍ വെറുതെ വിട്ടെങ്കിലും, നേരത്തെ ചുമത്തിയ ഗ്യാങ്സ്റ്റര്‍ ആക്ട് പ്രകാരമുള്ള കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹം ജയിലില്‍ തുടരും.



