15
Feb 2026
Sat
15 Feb 2026 Sat

വന്‍ വിവാദമായ എപ്സ്റ്റീന്‍ ഫയലുകളുമായി ബന്ധപ്പെട്ട് ഇതുവരെ പൊതുജനങ്ങളില്‍ നിന്ന് മറച്ചുവെച്ചിരുന്ന രേഖകള്‍ യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് കാണിക്കുമെന്ന് അമേരിക്കന്‍ നീതിന്യായ വകുപ്പ് അറിയിച്ചു. ഫയലുകളിലെ നിര്‍ണായക ഭാഗങ്ങള്‍ കറുത്തനിറത്തില്‍ മറച്ചുവെച്ച് പുറത്തുവിട്ടതിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നതോടെയാണ് വകുപ്പിന്റെ പുതിയ നീക്കം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലൈംഗിക കുറ്റവാളിയായ എപ്സ്റ്റീനുമായി പ്രമുഖര്‍ക്കുള്ള ബന്ധങ്ങള്‍ വ്യക്തമാക്കുന്ന രേഖകളില്‍ നിരവധി വിവരങ്ങള്‍ മറച്ചുവെച്ച നിലയിലായിരുന്നു. ഇത് സ്വാധീനശാലികളെ സംരക്ഷിക്കുന്നതിനായാണെന്ന ആരോപണം വ്യാപകമായ പശ്ചാത്തലത്തില്‍, ഫെബ്രുവരി ഒമ്പതിന് തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഫയലുകള്‍ മുഴുവനായും പരിശോധിക്കാന്‍ അവസരം നല്‍കാനാണ് തീരുമാനം.
കോണ്‍ഗ്രസ് അംഗങ്ങള്‍ക്കു മാത്രമാണ് രേഖകള്‍ കാണാന്‍ അനുവാദമുള്ളത്. സ്റ്റാഫുകള്‍ക്ക് പ്രവേശനം അനുവദിക്കില്ല. രേഖകളില്‍ നിന്ന് വിവരങ്ങള്‍ കുറിച്ചെടുക്കാന്‍ അനുവദിക്കുമെങ്കിലും, പകര്‍പ്പുകള്‍ എടുക്കാനോ ഫോട്ടോ എടുക്കാനോ അനുമതിയില്ലെന്ന് നീതിന്യായ വകുപ്പ് വ്യക്തമാക്കി.

എപ്സ്റ്റീന്‍ ഫയല്‍സ് സുതാര്യതാ നിയമത്തിന്റെ ഭാഗമായി, അന്തരിച്ച അമേരിക്കന്‍ ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് മൂന്ന് ദശലക്ഷത്തിലേറെ രേഖകളാണ് നീതിന്യായ വകുപ്പ് പുറത്തുവിട്ടത്. രാഷ്ട്രീയ നേതാക്കള്‍, ചിന്തകര്‍, വ്യവസായ പ്രമുഖര്‍ എന്നിവരുമായി എപ്സ്റ്റീനുള്ള ബന്ധങ്ങളെ സൂചിപ്പിക്കുന്ന വിവരങ്ങളാണ് ഇതിലുണ്ടായിരുന്നത്.
യുവതികളെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും ഉള്‍പ്പെടുത്തി എപ്സ്റ്റീന്‍ തന്റെ സ്വകാര്യ ദ്വീപില്‍ സംഘടിപ്പിച്ച ലൈംഗിക വിരുന്നുകളുടെയും ലൈംഗിക അതിക്രമങ്ങളുടെയും വിവരങ്ങളും രേഖകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട സുപ്രധാന ഭാഗങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയ രേഖകളില്‍ മറച്ചുവെച്ച നിലയിലായിരുന്നു