10
Apr 2026
Fri
10 Apr 2026 Fri
V Sivankutty to contest nemom assembly elections

നേമത്ത് എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ബിജെപിക്ക് വോട്ട് മറിച്ചെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. നേമത്തെ പല പോളിംഗ് സ്റ്റേഷനുകളിലും ഉച്ചകഴിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇല്ലായിരുന്നെന്നും വി ശിവന്‍കുട്ടി പറഞ്ഞു. പണാധിപത്യം കൊണ്ട് ജനാധിപത്യത്തെ വാങ്ങുന്ന നാണംകെട്ട പാര്‍ട്ടിയായി ബിജെപി മാറിയെന്നും നേമത്തും ബിജെപി പണവും മദ്യവും മയക്കുമരുന്നും ഒഴുക്കിയെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്നാല്‍, ഇതിനിടയിലും സര്‍ക്കാര്‍ അനുകൂലമായ നിലപാടാണ് വോട്ടര്‍മാര്‍ സ്വീകരിച്ചത്. നേമത്ത് നടന്ന വികസന പ്രവര്‍ത്തനങ്ങള്‍, മന്ത്രിയെന്ന നിലയിലുള്ള എന്റെ ഇടപെടല്‍, 15 വര്‍ഷക്കാലമായുളള നേമം കേന്ദ്രീകരിച്ചുളള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ എനിക്ക് അനുകൂലമാണ്. പോളിംഗ് ശതമാനവും കൂടിയിട്ടുണ്ട്. ന്യൂനപക്ഷ വോട്ടുകള്‍ കൂടുതലായിട്ടുണ്ട്.

യുഡിഎഫിനും ബിജെപിയ്ക്കും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കുക എന്ന അജണ്ടയാണ് ഉണ്ടായിരുന്നത്. മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാനുളള ശ്രമം യുഡിഎഫിന്റെ ഭാഗത്തുനിന്നും ഉണ്ടായി. അതിന്റെ പ്രയോജനം കിട്ടുന്നത് ബിജെപിക്കാണ്. കോണ്‍ഗ്രസ് പരാജയപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ബിജെപിയെ ജയിപ്പിക്കാനുളള ശ്രമം അവര്‍ നടത്തിയിട്ടുണ്ട്. പല പോളിംഗ് സ്റ്റേഷനുകളിലും ഉച്ചയ്ക്ക് ശേഷം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരെ കാണാതായ സാഹചര്യവുമുണ്ട്’: വി ശിവന്‍കുട്ടി പറഞ്ഞു.

സര്‍ക്കാര്‍ വിരുദ്ധ വികാരം ഒരിടത്തുമില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു. വികസനം ചര്‍ച്ച നടത്താന്‍ പോലും അവര്‍ തയ്യാറായിട്ടില്ല. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാര്‍ പോലും ഇവിടെവന്ന് വികസനമല്ല ചര്‍ച്ച ചെയ്തത്. ഇവിടുത്തെ മുഖ്യമന്ത്രിയെ മോശംഭാഷയില്‍ അധിക്ഷേപിക്കുകയാണ് ചെയ്തത്. വികസനം ചര്‍ച്ച ചെയ്യുന്നതിന് പകരം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി വന്ന് ഇവിടുത്തെ മുഖ്യമന്ത്രിയുടെ തന്തയ്ക്ക് വിളിച്ച് പോകുന്നത് എന്ത് മര്യാദകേടാണ്. അതേ നാണയത്തില്‍ തന്നെ തിരിച്ചടിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന് അത്ര വലിയ രാഷ്ട്രീയ പാരമ്പര്യമൊന്നും ഇല്ലല്ലോ? അഴിമതിക്കേസില്‍ ജയിലില്‍ കിടന്ന ആളല്ലേ. അദ്ദേഹം തമിഴ്നാട്ടിലും ബംഗാളിലും ഗുജറാത്തിലും ചെന്ന് അങ്ങനെ വിളിക്കുമോ?- ശിവന്‍കുട്ടി ചോദിച്ചു.