01
Jun 2026
Mon
01 Jun 2026 Mon
virat kohli dance

ഞായറാഴ്ച അഹമ്മദാബാദില്‍ നടന്ന ഐപിഎല്‍ 2026 കലാശപ്പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു കിരീടം ചൂടിയതിന് പിന്നാലെ, ഭാര്യ അനുഷ്‌ക ശര്‍മ്മയ്‌ക്കൊപ്പമുള്ള വിരാട് കോഹ്ലിയുടെ മനോഹരമായ നൃത്തച്ചുവടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് രജത് പടിദാറും സംഘവും തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഐപിഎല്‍ കിരീടം നിലനിര്‍ത്തിയത്. മത്സരത്തില്‍ പുറത്താകാതെ 75 റണ്‍സ് നേടിയ കോഹ്ലിയുടെ തകര്‍പ്പന്‍ പ്രകടനമാണ് 156 റണ്‍സ് എന്ന വിജയലക്ഷ്യം 18 ഓവറില്‍ മറികടക്കാന്‍ ആര്‍സിബിയെ സഹായിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിജയാഹ്ലാദത്തിന് പിന്നാലെ ആര്‍സിബി പങ്കുവെച്ച വീഡിയോയിലാണ് കോഹ്ലി അനുഷ്‌ക ശര്‍മ്മ, ദിനേഷ് കാര്‍ത്തിക് എന്നിവര്‍ക്കും മറ്റ് ടീം അംഗങ്ങള്‍ക്കുമൊപ്പം ആസ്വദിച്ച് നൃത്തം ചെയ്യുന്നത് കാണാനാകുന്നത്. ഈ വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

ആര്‍സിബിയുടെ രണ്ടാം ഐപിഎല്‍ കിരീടധാരണത്തില്‍ കോഹ്ലിയുടെ ഇന്നിങ്‌സ് നിര്‍ണായക പങ്കാണ് വഹിച്ചത്. ഈ സീസണിലുടനീളം ടീം കാഴ്ചവെച്ച മികച്ച പ്രകടനത്തില്‍ താരം അങ്ങേയറ്റം സന്തുഷ്ടനാണ്.

‘ഇതൊരു സ്വപ്ന സാഫല്യമാണ്. വിജയ റണ്‍ കുറിക്കുന്ന ഈ നിമിഷത്തെക്കുറിച്ച് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്,’ മത്സരശേഷമുള്ള സമ്മാനദാന ചടങ്ങില്‍ കോഹ്ലി പറഞ്ഞു.

ALSO READ: സംസ്ഥാനത്ത് സ്വര്‍ണത്തിന് ഇന്നും വിലകുറഞ്ഞു; സ്വര്‍ണം വാങ്ങാം ഇപ്പോള്‍

തുടര്‍ന്ന് സംസാരിക്കവേ, ഈ സീസണില്‍ തന്റെ കളിശൈലി മാറ്റാന്‍ പ്രേരിപ്പിച്ച 15 വയസ്സുകാരന്‍ വൈഭവ് സൂര്യവംശിയെക്കുറിച്ചും അദ്ദേഹം പരോക്ഷമായി പരാമര്‍ശിച്ചു. വെറും 25 പന്തുകളില്‍ നിന്ന് അര്‍ധസെഞ്ചുറി നേടിയതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ്, താന്‍ ഇപ്പോഴും കളി പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാര്‍ത്ഥിയാണെന്ന് കോഹ്ലി തെളിയിച്ചത്.

‘വളരെ പ്രായം കുറഞ്ഞ കളിക്കാര്‍ മികച്ച പ്രകടനവുമായി മുന്നോട്ട് വരുമ്പോള്‍ നമ്മളും കളി മെച്ചപ്പെടുത്താന്‍ നിര്‍ബന്ധിതരാകും,’ തമാശരൂപേണയാണെങ്കിലും കോഹ്ലി ഗൗരവമുള്ള ഈ കാര്യം തുറന്നുപറഞ്ഞു. തന്റെ 37-ാം വയസ്സിലും കളിയിലുള്ള സമീപനം മാറ്റാന്‍ സൂര്യവംശിയെപ്പോലുള്ള യുവതാരങ്ങള്‍ എങ്ങനെയാണ് പ്രചോദനമായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘എനിക്ക് എന്റെ കളിശൈലിയില്‍ വലിയ മാറ്റം വരുത്തേണ്ടി വന്നില്ല, മറിച്ച് എന്റെ ചിന്താഗതിയാണ് മാറ്റിയത്. ബൗളര്‍മാരെ കൂടുതല്‍ ആക്രമിച്ചു കളിച്ച് റണ്‍സ് കണ്ടെത്തുകയായിരുന്നു ലക്ഷ്യം.’

ഈ സീസണില്‍ കളിച്ച ആദ്യ 10 മത്സരങ്ങളില്‍ എട്ട് വ്യത്യസ്ത കളിക്കാരാണ് ‘പ്ലെയര്‍ ഓഫ് ദി മാച്ച്’ പുരസ്‌കാരം നേടിയത്. ഇത്തവണ ടീമിന്റെ മുഴുവന്‍ ഭാരവും തന്റെ ചുമലില്‍ മാത്രമായിരുന്നില്ല എന്ന വസ്തുത കോഹ്ലിയെ ഏറെ സന്തോഷിപ്പിക്കുന്നുണ്ട്.

‘ഞങ്ങള്‍ ഇതിനായി ഒരുപാട് നാള്‍ കാത്തിരുന്നു. മൈതാനത്തേക്ക് ഇറങ്ങുമ്പോള്‍ നമ്മള്‍ തന്നെ എപ്പോഴും രക്ഷകനാകേണ്ടതില്ല എന്ന തോന്നല്‍ ഉണ്ടാക്കുന്ന ഒരു കൂട്ടം കളിക്കാര്‍ ഒപ്പമുള്ളത് വലിയ ആശ്വാസമാണ്,’ കോഹ്ലി വ്യക്തമാക്കി.

Virat Kohli’s Viral Dance Moves Stump Everyone