22
Feb 2023
Tue
22 Feb 2023 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അങ്കാറ: ഭീതിയിലാഴ്ത്തി തുർക്കി-സിറിയ അതിർത്തിയിൽ വീണ്ടും ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മൂന്നുപേർ മരിച്ചു. 200 ലേറെ പേർക്ക് പരിക്കേറ്റു. ഭൂകമ്പത്തിൽ പരക്കെ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. ദുരന്തനിവാരണ സേന രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു.

രണ്ടാഴ്ച മുൻപു ദുരന്തമുണ്ടായ അതേ പ്രദേശത്താണ് ഭൂകമ്പമുണ്ടായത്. പ്രാദേശിക സമയം രാത്രി എട്ടോടെയായിരുന്നു സംഭവം. ഹതായ് പ്രവിശ്യയിൽ രണ്ട് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു.

ശക്തമായ ഭൂചലനമാണ് ഉണ്ടായതെന്നും അന്റാക്യയിലെ കെട്ടിടങ്ങൾക്ക് കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചുവെന്നുമാണ് വാർത്താഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. തുർക്കി-സിറിയ അതിർത്തിയിൽ ഈ മാസം ആറിനുണ്ടായ ഭൂകമ്പത്തിൽ ഏകദേശം 47,000 പേരാണു മരിച്ചത്. 10 ലക്ഷത്തോളം ആളുകൾ ഭവനരഹിതരായി.