30
Apr 2023
Sun
30 Apr 2023 Sun

കണ്ണൂർ: വെറുപ്പും കളവും പ്രചരിപ്പിക്കുന്ന കേരള സ്റ്റോറി എന്ന വിവാദ സിനിമ നിരോധിക്കണമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ ആവശ്യപ്പെട്ടു. എസ്എസ്എഫ് ഗോൾഡൻ ഫിഫ്റ്റി സമാപന സമ്മേളനം കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘നമ്മൾ ഇന്ത്യൻ ജനത’ എന്ന പ്രമേയത്തിൽ നടന്ന സമ്മേളനത്തിന്റെ സമാപന റാലിയിൽ പതിനായിരങ്ങൾ പങ്കെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മതസൗഹാർദം തകർക്കുകയും മനുഷ്യർക്കിടയിൽ ഭിന്നിപ്പുണ്ടാക്കുകയും ചെയ്യുന്ന നിക്ഷിപ്ത താൽപര്യക്കാരുടെ പ്രതിലോമ പ്രവർത്തനത്തിന്റെ തുടർച്ചയാണ് പുതിയ സിനിമയുമെന്ന് കാന്തപുരം പറഞ്ഞു. ലൗ ജിഹാദിലൂടെ മതംമാറ്റി വിദേശത്ത് കൊണ്ടുപോയി സ്ത്രീകളെ തീവ്രവാദ പ്രസ്ഥാനങ്ങളിൽ ചേർക്കുന്നുവെന്നാണ് സിനിമ പറയുന്നത്. തീർത്തും തെറ്റായ പ്രചാരണമാണിത്. ഇസ്ലാം തീവ്രവാദത്തെ അംഗീകരിക്കുകയോ പ്രേമിച്ച് മതം മാറ്റുന്നതിനെ അനുവദിക്കുകയോ ചെയ്യുന്നില്ല. ചരിത്രം തിരുത്തുന്നത് രാജ്യത്തെ ഇല്ലായ്മ ചെയ്യുന്നതിന് തുല്യമാണ്. രാജ്യത്തിന്റെ പൂർവചരിത്രം പഠിപ്പിക്കുമെന്ന സംസ്ഥാന സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്നും കാന്തപുരം പറഞ്ഞു.

രിസാല വാരികയുടെ പുതിയ ഡിജിറ്റൽ പ്രസിദ്ധീകരണ സംരംഭമായ ‘രിസാല അപ്‌ഡേറ്റ്’ കാന്തപുരം പ്രകാശിപ്പിച്ചു. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്ല്യാർ അധ്യക്ഷനായി. സയ്യിദ് അലി ബാഫഖി തങ്ങൾ, പൊന്മള അബ്ദുൽ ഖാദർ മുസ്ല്യാർ, സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി, പേരോട് അബ്ദുറഹിമാൻ സഖാഫി, സയ്യിദ് ത്വാഹ സഖാഫി, ഡോ. എ പി അബ്ദുൽ ഹക്കിം അസ്ഹരി, ഡോ. പി എ ഫാറൂഖ് നഈമി എന്നിവർ സംസാരിച്ചു. ഡോ. ടി അബൂബക്കർ സ്വാഗതവും റഷീദ് നരിക്കോട് നന്ദിയും പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി ഒരാഴ്ചയായി കണ്ണൂരിൽ പുസ്തകലോകം ബുക്ക് ഫെയർ, എജുസൈൻ കരിയർ എക്‌സ്‌പോ, 50 രാഷ്ട്രീയ സാംസ്‌കാരിക സമ്മേളനങ്ങൾ എന്നിവ നടന്നു.